bekal fort - ഒരു പുനർവിചിന്തനം

>> 2010, നവംബർ 8, തിങ്കളാഴ്‌ച

ക്ഷമിക്കണം.
നിങ്ങളറിഞ്ഞ ഒരു കോട്ടയുടെ ചിത്രമല്ല ഇത്. 
ചരിത്രപ്രസിദ്ധിയും പ്രകൃതിഭംഗിയും കൂടി ചേർന്ന 
ആ മനോഹര പുരാവസ്തുവിന്റെ പിറകിൽ വരാനിരിക്കുന്ന 
                                            നിറഞ്ഞ മനസ്സോടെ സ്വാഗതം
ഒരു വലിയ ദുരന്തത്തിന്റെ പേറ്റുനോവും നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന സ്വാതന്ത്ര്യവും സൗന്ദര്യവും 
ഇവിടെ തുറന്നു കാട്ടുന്നു. 
ആ മനോഹര ഭൂമിയുടെ ഹൃദയത്തെ മാന്തിപൊളിക്കാൻ 
കൂറ്റൻ മണ്ണു മാന്തികളും ആധുനിക രക്ഷകരും 
രംഗത്തെത്തിയിട്ട് നാളുകളേറെയായി.
എന്റെ യവ്വനത്തിന്റെ ചൂടും ചൂരും അധികം കവർന്നത് 
ആ കോട്ടയുടെ ഓരോ മൺത്തരികളിലുമാണ്‌. 
പണിയും പണവുമില്ലാതിരുന്ന എന്റെ ഭൂതകാലം.... പ്രഭനോടൊത്ത് ബേക്കൽ കോട്ടയിലെത്തി വടക്കേ ഗുഹാമുഖത്തെ ഗേറ്റും കടന്നു് ഗുളികൻ കല്ലിന്റെ ഓരത്ത്‌ നിശ്ചയദാർഢ്യത്തിന്റെ കരുത്തുമായി നിലകൊള്ളുന്ന 
കരിങ്കൽ പാളികളുടെ ഇടയിൽ വെറുതെ ആകാശം നോക്കി കിടക്കുക പതിവായിരുന്നു. 
നേരം വൈകി ഇരുട്ടുന്നത്‌ വരെ സ്വപ്നങ്ങളുടെ ലോകത്ത്‌ മഞ്ചലുകേറി വരുന്ന മാലാഖമാരെ കാത്ത് കിടക്കുമായിരുന്നു.
                         കാലത്തിന്റെ പ്രൗഢിയെ തളർത്തനാവുമോ..?  

അരപട്ടിണിയിൽ തിരികെ വീട്ടിലേക്ക് നടക്കുമ്പോൾ 
ഞങ്ങൾക്ക് പരസ്പരം മിണ്ടാട്ടമില്ലായിരുന്നു. 
നേരം പുലരാനുള്ള സമയം ഞങ്ങൾക്ക് അസഹ്യമായിരുന്നു.
കടലിന്റെ പഞ്ചാരമണലിൽ പാതി ഇട്ടേച്ചു പോയ 
പ്രണയത്തെ നക്കിത്തുടക്കാനുള്ള തിരയുടെ 
ആവേശം കാണാൻ എന്തു രസമായിരുന്നു. 
ആന്ധ്രക്കാരും തമിഴൻ മാരും ചേക്കേറുന്ന ദിവസം 
ഞങ്ങൾക്ക് സന്തോഷമായിരുന്നു. 
പ്രാർത്ഥനയോടെ ഒരു നിമിഷം തൊഴുതു വണങ്ങി 
ഗുളികൻ തെയ്യത്തിന്‌ കാഴ്ചവെക്കുന്ന 
കാണിക്കയായിരുന്നു കാരണം. 
ആളൊഴിഞ്ഞ നേരം ഭണ്ഡാരം എണ്ണി നോക്കുന്ന   
തിരക്കിലാണ്‌ ഞങ്ങൾ. 

               സാഗരമേ പ്രണാമം
പിന്നെ സമയം കളയാതെ കോട്ടക്കുന്നിലെ കള്ള് ഷാപ്പിന്റെ തിരുനടയിൽ ഭണ്ഡാരത്തിന്റെ ചെപ്പ് തുറക്കുകയായി. 
കള്ള് കുടിയുടെ ആദ്യ പാഠത്തിലായിരുന്ന 
എനിക്ക് കുപ്പികളുടെ എണ്ണം കൂട്ടനാവുമായിരുന്നില്ല. കോഴിക്കറിയും കൂടി ആകുമ്പോൾ ഉഷാർ. 
തിരിച്ച് അരക്കുപ്പി കള്ളുമായി ഗുളികൻ ദേവന്‌ കലശം.
ഒരിക്കലും ഗുളികൻ ഞങ്ങളോട് കോപിച്ചിരുന്നില്ല. 
ഞങ്ങളുടെ ഇല്ലായ്മയിലും വല്ലായ്മയിലും ഒരു പക്ഷേ 
കൂടുതൽ പരിതപിച്ചത് പാവങ്ങളുടെ ഈ ദൈവമായിരിക്കും. അന്നൊക്കെ കോട്ടയിൽ ആർക്കും 
എപ്പോൾ വേണമെങ്കിലും പ്രവേശിക്കാമായിരുന്നു. 
ആരും ഞങ്ങളെ തടയുമായിരുന്നില്ല. 
                                 സംഗീതം പോലെ മധുരം ഈ മാസ്മര സൗന്ദര്യം

അവിടെയുള്ള ഒരു കിണറിൽ ഒരു വലിയ മരമുണ്ടായിരുന്നു. രാജാക്കന്മാരുടെ കാലത്ത് യുദ്ധാനന്തരം 
ശത്രുക്കളുടെ തലയറുത്ത് ഈ കിണറ്റിൽ തള്ളുമായിരുന്നത്രെ. അവരുടെ തലമുടി മുളച്ചുപൊങ്ങിയതാണത്രെ ഈ മരം. 
പച്ചപ്പു നിറഞ്ഞ ആ മണ്ണിൽ മണ്മറിഞ്ഞ് പോയ 
ഒരുപാട് യോദ്ധാക്കളുടേയും വീരന്മാരുടേയും 
ആത്മാക്കൾ ഉറങ്ങുകയാണ്‌. 
കാലം സാക്ഷി!  കടലും സാക്ഷി!
ടൂറിസത്തിന്റെ പേരും പറഞ്ഞ് ഭരണാധികാരികൾ 
കാട്ടികൂട്ടുന്ന പേക്കൂത്തുകൾ ആ പവിത്രമായ മണ്ണിനെ മലിനപ്പെടുത്തുകയാണ്‌. 
ആ മണ്ണിൽ പിറന്ന ഞങ്ങൾക്ക്‌ വിലക്ക് ഏർപ്പെടുത്തിക്കൊണ്ടാണ്‌ അവർ ഇതിന്‌ തുടക്കമിട്ടത്‌. നാലുഭാഗവും കൊട്ടിയടക്കുകയും ടിക്കറ്റ് വെച്ച് കാഴ്ചബംഗ്ളാവിന്റെ പ്രതീതി സൃഷ്ഠിക്കുകയും കൂടി 
ചെയ്തപ്പോൾ തികച്ചും ഒറ്റപ്പെട്ട് പോയത് 
തദ്ദേശീയർ ഞങ്ങൾ തന്നെ. 
ഒന്നുമറിയാത്ത പാവങ്ങളെ ടൂറിസത്തിന്റെ 
അനന്ത സാദ്ധ്യതകളെ കുറിച്ച് കൂലിക്കെഴുത്തുകാരും കൂലിപ്രാസംഗികരും വിവരണങ്ങൾ കൊണ്ട് 
വയർ നിറച്ചപ്പോൾ നേരും നെറികേടും തിരിച്ചറിയാനാകാത്ത ഞങ്ങളിൽ അവർ വിള്ളലുകൾ ഉണ്ടാക്കി. 
പ്രതികരണത്തിന്റെ സ്പന്ദനവുമായി ഒരു  വിജയനും കൂട്ടരും പ്രതിഷേധിച്ചപ്പോൾ ഞങ്ങൾ സന്തോഷിച്ചു. 
                                          മാഞ്ഞുപോകുമോ ഈ  മന്ദഹാസം

ഒടുവിൽ പുത്തൻ പണക്കാരുടെ കീശ വലിപ്പത്താൽ 
ആ സമരവും അസ്തമിച്ചു.
പിന്നീട് ഇതുവരെ ഈ വിജയന്മാരെ കണ്ടതേയില്ല. 
ഞങ്ങളുടെ നാവുകൾ പിഴുതെറിയപ്പെട്ടു. 
ആയിരം നാവുകളുടെ ഹുംകാരത്തിൽ ഇന്ന് സൗധങ്ങൾ ഉയരുന്നു. വെള്ളക്കാരത്തിയുടെ തുണിയില്ലാ കിടപ്പു കാണാനുള്ള ആർത്തിയിൽ ഞങ്ങളുടെ കിടപ്പാടവും 
അവർക്ക് തീറെഴുതി കാത്തിരിക്കുന്നു. 
                                         ചിരിയും കളിയും മായുമീ അന്ധകാരം
ടൂറിസം ഒരു വ്യവസായം എന്ന മഹാമറിമായത്തിൽ നഷ്ടപ്പെടുന്നത് ഒരു സംസ്ക്കാരത്തിന്റെ ചരിത്രമാണെന്ന് എന്തേ ആരും കാണുന്നില്ല? 
ഗോവയിലും കോവളത്തും ഇന്ന് നടക്കുന്ന 
പേക്കൂത്തുകൾ നാളെ എന്റെ നാട്ടിലും 
പകൽ പ്പാട്ടാവുമ്പോൾ ഈ നാടിനെ വിദേശികളുടെ 
കാല്ക്കീഴിൽ നിന്ന് മോചിപ്പിക്കാൻ രക്തവും ജീവനും
നല്കിയ രക്തസാക്ഷികളെ നമുക്കു മറക്കാം
 
“.............................
പാരതന്ത്ര്യം മാനികൾക്ക്
മൃതിയേക്കാൾ ഭയാനകം“



Read more...

കൊഴിഞ്ഞുപോയ ഇന്നലെകൾ

>> 2010, സെപ്റ്റംബർ 27, തിങ്കളാഴ്‌ച

1986 ഡിസമ്പറിന്റെ മരംകോച്ചുന്ന തണുപ്പിൽ
ഞാൻ ആദ്യമായി വന്നിറങ്ങിയ സ്ഥലം.
ആദ്യമെന്ന് പറയാനാകില്ലെങ്കിലും
ഓർമകൾ അടുക്കികൂട്ടി പ്രതീക്ഷകളുടെ കൊട്ടാരം പണിയാനുള്ള പ്രായം.
ജന്മനാട്ടിൽനിന്നുള്ള ഒരു പറിച്ചുനടൽ.
8 മണിക്കൂർ നീണ്ട തീവണ്ടിയാത്രയുടെ ക്ഷീണം ഉറക്കത്തിലാണ്ടു.
പുലരിവെളിച്ചത്തിന്റെ ചെറുചൂടേറ്റ് പ്രഭാതം ഉണർന്നപ്പോൾ
പച്ചപ്പുകൾക്കിടയിൽ തെന്നിമാറിപ്പോകുന്ന പെൺകൂട്ടങ്ങൾ.
“ഇതാ മോനെ ചായ”
തിരിഞ്ഞുനോക്കിയപ്പോൾ നന്നേ പ്രായമായ ഒരമ്മൂമ്മ.
പാറു അമ്മൂമ്മ....!
മക്കളെ പ്രസവിക്കാൻ ഭാഗ്യം സിദ്ധിച്ചെങ്കിലും
അവരെ വളർത്താനുള്ള ഭാഗ്യം കിട്ടാതെ പോയ പാവം!
പ്രസവത്തിലേ മക്കളും പിന്നീട്‌ ഭർത്താവും മരിച്ചപ്പോൾ
ഒറ്റപ്പെട്ടുപോയത് യൗവ്വനത്തിന്റെ ബാല്യമായിരുന്നു.
നഷ്ടപ്പെടലിന്റെ വേദന കരുത്തായി കരുതി
ജീവിതത്തിൽ ഒറ്റയാൻ പട്ടാളമായി മാറി പാറു അമ്മൂമ്മ.
ഞാൻ വന്നു പെട്ടത് ഈ അമ്മൂമ്മയുടെ തട്ടകത്തിലാണ്‌.
ഒറ്റമുറിയും ഒരു ചെറിയ അടുക്കളയും
ചുറ്റും തുറന്നു കിടക്കുന്ന വരാന്തയും ഉൾപ്പെട്ട അമ്മൂമ്മയുടെ കൊട്ടാരം.
എനിക്ക് നന്നേ ഇഷ്ടപ്പെട്ടു. കൂട്ടിനായി പ്രദീപുമുണ്ട്.
അവൻ അന്ന് പ്രീഡിഗ്രിക്ക് പഠിക്കുകയാണ്‌.
അമ്മൂമ്മയുടെ തെറിവിളികൾ എന്നെ വല്ലാതെ വേദനിപ്പിച്ചു.
പെട്ടെന്ന് ഒരു കാരണവുമില്ലാതെ ഇല്ലാക്കഥകൾ ഉണ്ടാക്കി വഴക്കിടുന്ന
അമ്മൂമ്മയെയാണ്‌ പിന്നീടുള്ള ദിവസങ്ങളിൽ കണ്ടത്.
സഹിക്കാനാവാതെ ഒരു ദിവസം പ്രദീപ് അവിടെയുള്ള മൺകലങ്ങൾ
മുഴുവൻ എറിഞ്ഞു പൊട്ടിച്ചതും
പേടിച്ചരണ്ട അമ്മൂമ്മയെ മുറിക്കുള്ളിലാക്കി ഭയപ്പെടുത്തിയതും
ഞങ്ങളുടെ പിന്നമ്പുറ കഥകൾ.
ആരും അറിയാത്ത, ഞങ്ങൾമാത്രം നെഞ്ചിലേറ്റി കൊണ്ടുനടക്കുന്ന
ഒരുപാട് രഹസ്യങ്ങൾ ആ തട്ടകത്തിന്റെ ചുമരുകളിൽ കാണാം.
ചുറ്റുപാടുമുള്ള തരുണീമണികളെ പേടിച്ച് യുവസുന്ദരന്മാരായ
ഞങ്ങൾക്ക് ചുറ്റും ഒരിക്കൽ വേലിതീർത്തു ഈ അമ്മൂമ്മ.
അവരിൽ നിന്നും കണ്ണിലെ കൃഷ്ണമണിപോലെ
ഞങ്ങളെ സംരക്ഷിച്ചു എന്ന് ഊറ്റം കൊള്ളാറുണ്ടായിരുന്നു പാറു അമ്മൂമ്മ.
അതിനിടയിൽ ഒരു പ്രണയവും ഒടുവിൽ നടന്ന പൊല്ലാപ്പും....
രാത്രി ഏറെ വൈകി പ്രകൃതി പോലും മതി മറന്നുറങ്ങുന്ന രാവുകളിൽ
ഞങ്ങൾ രണ്ടുപേരും ആരോ തന്ന പോക്കറ്റ് റേഡിയോവിൽ നിന്നുതിരുന്ന
പാശ്ചാത്യ സംഗീതത്തിൽ മതി മറന്ന് നൃത്തം ചവിട്ടിയതും
ഒടുവിൽ ഉടുതുണി വലിച്ചെറിഞ്ഞ് നഗ്നരായി തകർത്താടിയതും ഇതേ വീട്ടിലായിരുന്നു.
കോരിച്ചൊരിയുന്ന തണുപ്പിൽ നിന്ന് രക്ഷപ്പെടാൻ
ഒരു പുതപ്പില്ലാതെ വിറച്ചപ്പോൾ ഞങ്ങൾ കിടന്ന പായകൾ
തെറുത്ത് തണുപ്പ് മാറ്റിയതും മറ്റൊരു കഥ.
ഞങ്ങളുണ്ടോ എന്ന് അർദ്ധരാത്രി വന്ന് അമ്മൂമ്മ നോക്കുമ്പോൾ
കാണുന്നത് രണ്ട് പായകൾ ചുരുട്ടിവെച്ച നിലയിലാണ്‌.
പിറ്റേ ദിവസം ഇതേചൊല്ലി ഇല്ലാത്ത ഓരോ കഥകൾ സ്വയം ഉണ്ടാക്കി,
രാത്രി ഞങ്ങൾ അയൽവീടുകളിലാണ്‌ എന്നുപോലും പഴിപറഞ്ഞ്
വഴക്കിടാൻ മുന്നോട്ടുവരുന്ന അമ്മൂമ്മ.
ഒരിക്കൽ രാത്രി എനിക്ക് ചുമവന്ന് ചുമച്ചപ്പോൾ അല്പ്പം കഴിഞ്ഞ്
പ്രദീപിന്റെ നെഞ്ചിൽ ചൂട് പിടിച്ച അമ്മൂമ്മയെ തട്ടിമാറ്റിയതും
രസകരമായ മറ്റൊരനുഭവം.
എന്തൊക്കെയായാലും എത്ര വഴക്കായാലും എന്നും പതിവ് തെറ്റിക്കാതെ
വെളുക്കൻ നേരത്ത് രണ്ട് ഗ്ളാസ് കട്ടൻ ചായ തലക്കൽ കൊണ്ടുവെക്കാറുണ്ടായിരുന്നു.
ഉള്ളിൽ സ്നേഹത്തേക്കാളെറെ ആരോടൊക്കെയോ ഉള്ള സംശയം
ഞങ്ങളിലൂടെ പക പോക്കുകയായിരുന്നു സത്യത്തിൽ.
ഞങ്ങളെ നഷ്ടപ്പെടുമെന്ന ഭീതി.
കട്ടൻ ചായയിൽ മധുരത്തിനായി ഉപ്പ് ചേർത്തതും
ഒരു നേരത്തെ ഊണിനായി 10 പപ്പടം തീറ്റിക്കുന്നതും ഇതേ അമ്മൂമ്മയാണ്‌.
എങ്കിലും  അമ്മൂമ്മയെ ഇടക്കിടെ അലസോരപ്പെടുത്തിയത്
ആസ്ത്മ എന്ന മഹാരോഗമായിരുന്നു.
ഒടുവിൽ പ്രദീപിന്‌  ജോലി കിട്ടി ഗുജറാത്തിലേക്ക് പോയപ്പോൾ മധുവായിരുന്നു കൂട്ടിന്‌.
മധുവും ഡാഡുവും ഞാനും കൂടി എത്രയെത്ര സ്വപ്നങ്ങൾ ആ വീട്ടിൽ നെയ്തു കൂട്ടി.
ഒരിക്കലും സഫലീകരിക്കാനാവാത്ത മോഹം
മാനം മുട്ടെ വളർന്ന് അനന്തതയിലേക്ക് പോയതും
ആ കുടിലിലെ സന്തോഷകരമായ ദിനങ്ങളിലായിരുന്നു.
എതിർപ്പുകൾക്കിടയിലും പ്രണയം വളർന്ന് ഒടുവിൽ
ഒരു കല്ല്യാണ വീടായി മാറിയതും ഈ കൊച്ചു കൂരയായിരുന്നു.
എല്ലാം ഇന്ന് ഓർമകളിലൊതുങ്ങുകയാണ്‌.
അമ്മൂമ്മ മരിക്കുമ്പോൾ ഞാൻ ദൂരെ നാട്ടിലായിരുന്നു.
രാവിലെയാണ്‌ മരിച്ചത്. ഞാനറിയുമ്പോഴേക്കും ഉച്ച കഴിഞ്ഞിരുന്നു.
എന്റെ ജീവിതത്തിലെ ഇതിഹാസ കഥാപാത്രമായ
അമ്മൂമ്മയെ ഒന്നു കാണണമെന്ന എന്റെ മോഹം വിഫലമായി.
അമ്മൂമ്മയുടെ ഒരുപാട് നല്ല മുഖങ്ങൾ മാത്രം
എന്റെ മനസ്സിൽ അവശേഷിച്ച് അമ്മൂമ്മ ചരിത്രമായി.
അമ്മൂമ്മയുടെ ഭൗതിക ശരീരം നിറഞ്ഞ ആ മണ്ണും
ഞങ്ങളുടേയൊക്കെ വിയർപ്പും കിതപ്പും നിശ്വാസങ്ങളും
ബാക്കിയായ ആ വീടും ഇന്ന് ഒരോർമയയി മാറുകയാണ്‌.
ആ മണ്ണിന്‌ പൊന്നുംവില പേശി കാത്തിരിക്കയാണ്‌ ബന്ധപ്പെട്ടവർ.
അവരറിയുന്നുണ്ടോ ഞങ്ങളുടെ വേദനകളുടെ കണ്ണീർച്ചാലുകൾ,
പൊട്ടിച്ചിരികളുടെ മണിമുത്തുകൾ നിറഞ്ഞതാണ്‌ ആ മണ്ണെന്ന്.!
മീശ മുളക്കാത്ത പലർക്കും പ്രണയം തോന്നിയത് ആ വീട്ടിൽ നിന്നായിരുന്നു.
നേരിന്റെ വഴി കാണിച്ചുകൊടുത്ത് ആ പ്രണയത്തെ
മുളയിലേ തകർത്തെറിഞ്ഞതിനും സാക്ഷി ആ വീടായിരുന്നു.
ഞങ്ങളുടെ ഇന്നലെകൾ,
ഞങ്ങൾക്ക് മാത്രം അറിയാവുന്ന രഹസ്യങ്ങൾ
എല്ലാം.. എല്ലാം...  ആ മണ്ണിൽ തന്നെ കുഴിച്ചുമൂടട്ടെ.
സിടുവും കോമ്രേഡും പീഡിസിയും അഞ്ഞൂറാനും തിലകനും ദുബായിയും ശൂരനും....
ഒക്കെ ഞങ്ങളുടെ കഥയിലെ ജീവിക്കുന്ന കഥാപാത്രങ്ങളായിരുന്നു.
അമ്മൂമ്മയിൽ നിന്നും മറച്ചു പിടിക്കാൻ ഞങ്ങളിട്ട പേരുകൾ.
എല്ലാ വർഷവും ഒരു മെസ്സേജിലൂടെ അമ്മൂമ്മയുടെ ചരമദിനം
മധു ഓർമപ്പെടുത്തുമ്പോൾ മാത്രമായി ഒതുങ്ങി പോവുകയാണ്‌ അമ്മൂമ്മ.
ആ നല്ലമ്മയുടെ സ്മരണക്കയി സമർപ്പിക്കട്ടെ
ഈ ഗദ്ഗദം.!

Read more...

ഒരപകടത്തിന്റെ ബാക്കിപത്രം

>> 2010, ഓഗസ്റ്റ് 16, തിങ്കളാഴ്‌ച

2008 മെയ് 3
അതെ ഒരു പുനർജനിയുടെ ശേഷിപ്പാണ്‌ ഈ ശരീരം.
വിറങ്ങലിച്ച നാലഞ്ചു ദിവസങ്ങൾ. വീർപ്പുമുട്ടിയ രാത്രികൾ.
പേടിപ്പെടുത്തുന്ന കഴ്ചകൾ. ഒരു വലിയ മനുഷ്യന്റെ നിശ്ചലത എത്ര പെട്ടെന്നാണ്‌ സംഭവിക്കുക.
ഓർമകൾ നഷ്ടപ്പെട്ട്, ഓമനത്വം തുളുമ്പുന്ന മുഖം വാടി, കരിനീലിച്ച കണ്ണുമായി,
നിശ്ചലനായി എത്ര ദിവസങ്ങൾ നീ ഈ മരണത്തിന്റെ ഗന്ധമുള്ള മുറിയിൽ ഏകനായി കഴിച്ചുകൂട്ടി.
അറിയപ്പെടാത്ത ഏതോ ധന്യാത്മാവിന്റെ ചുടുരക്തം കുത്തിനിറച്ചപ്പോഴും നീ അറിഞ്ഞില്ല. നീ ഉറക്കമായിരുന്നു.
ഒരു നീണ്ട നിദ്ര. പകലെന്നോ രാത്രിയെന്നോ നീ അറിഞ്ഞതേയില്ല.
നിനക്ക് ചുറ്റുമുള്ള ഞങ്ങളെ നീ കാണുന്നില്ല. നിന്റെ ശ്വാസോഛ്വാസത്തിനായി ഞങ്ങൾ കണ്ണും കാതും കൂർപ്പിച്ചിരുന്നു.
പലരുടേയും അന്വേഷണങ്ങൾക്ക് മറുപടി പറഞ്ഞ് ഞങ്ങൾ മടുത്തു.
പക്ഷെ നിന്റെ സുജയുടെ ഓരോ വിളികളും ഞങ്ങളിൽ ഭയപ്പാടുണർത്തുമായിരുന്നു.
അവളോട് പറയാൻ ഞങ്ങൾക്ക് വാക്കുകൾ തിരയേണ്ടിവന്നു.

രണ്ട്‌
മൂന്ന്‌ ദിവസത്തെ നീണ്ട നിദ്രയിലൂടെ അബോധാവസ്ഥയിൽ നിന്ന്‌ ബോധാവസ്ഥയിലേക്കെന്നോണം
നീ വലത്‌ കൈ ചലിപ്പിച്ചുവെന്ന്‌ ഡോക്ടർ പറഞ്ഞപ്പോൾ ഞങ്ങളിലെ സന്തോഷത്തിന്‌ അതിരുകൾ ഇല്ലായിരുന്നു.
എങ്കിലും വൈദ്യശാസ്ത്രത്തിന്റെ തിയറിയിൽ നിനക്ക്‌ വരാൻ പോകുന്ന ഭവിഷ്യത്ത്കൂടി അറിഞ്ഞപ്പോൾ
ഞങ്ങൾ എന്ത്‌ ചെയ്യണമെന്നറിയാതെ പകച്ചുപോയി.
ഒടുവിൽ വിളിക്കാത്ത ദൈവങ്ങളില്ല. ഓരോ നിമിഷങ്ങളും പ്രാർത്ഥനയിൽ ലയിച്ചു.


മൂന്ന്‌
ഒരുപാട്‌ ചിന്തകൾ കടന്നുപോയ നിന്റെ മസ്തിഷ്കത്തിലാണ്‌ ദുരന്തത്തിന്റെ ആഘാതം മുഴുവൻ ഏറ്റത്‌.
ഒരു നിമിഷത്തിന്റെ കൈപ്പിഴയിൽ സംഭവിച്ചത്‌ ഒരായുസ്സിന്റെ ചുടുനിശ്വാസമാണ്‌.
ആ ദിവസത്തിന്റെ അന്ത്യത്തിൽ മധു വിളിച്ചപ്പോൾ ഞാൻ അമ്പലത്തിലെ ചൂടേറിയ യോഗത്തിലായിരുന്നു.
ഒരുവേള ചെവിയോർത്തപ്പോൾ കേട്ടത്‌ വിശ്വസിക്കനായില്ല.
എങ്കിലും ആ രാത്രി തന്നെ വണ്ടി കയറിയപ്പോൾ പതിവില്ലാത്ത വിധം വേഗത പോര എന്ന്‌ തോന്നി.
അത്യന്തം ജിജ്ഞാസ നിറഞ്ഞ ആ യാത്ര, രാത്രിയുടെ മധ്യത്തിൽ തൃശ്ശൂർ എത്തിയപ്പോഴും ഭീതിയുടെ ചൂളംവിളി എങ്ങുനിന്നോ കേട്ടുകൊണ്ടിരുന്നു.
ഒന്നു കാണാൻ കൊതിച്ച മനസ്സുമായി നേരം വെളുപ്പിക്കേണ്ടിവന്നു.
പിറ്റേന്ന്‌ രാവിലെ സ്കാനിംഗിനായി പുറത്തേക്കെടുത്ത നിന്റെ ശരീരം ചേതനയറ്റ നിലയിലായിരുന്നു.
ഊതി വീർപ്പിച്ച ബലൂണിൽനിന്ന്‌ നിന്റെ ഹൃദയധമനികളിലേക്ക്‌ പ്രാണവായു നിറക്കുമ്പോഴുള്ള നിശ്വാസത്തിന്റെ ഭാരത്താൽ നിന്റെ നെഞ്ച്‌
ഉയരുകയും താഴുകയും ചെയ്തിരുന്നു.
എത്രയൊ ശരീരങ്ങളെ വിവിധ ആസ്പത്രികളിൽ എത്തിച്ചിരുന്ന എനിക്ക്‌ പോലും നിന്നെ കാണാൻ ഭയമായിരുന്നു.
മനസ്സിൽ അറിയാതെ പലതും കടന്നുപോയി.
നിന്റെ ഇന്നലെകളിലെ ഒരോ തമാശകൾ, അളന്നു കുറിച്ച നിന്റെ വാക്കുകൾ...
എല്ലാം എന്റെ മനസ്സിൽ ഒരു ഫ്ളാഷ്ബാക്ക്‌ പോലെ മിന്നിമറഞ്ഞുകൊണ്ടേയിരുന്നു.
രക്തം വറ്റിപ്പോയ നിന്റെ ശരീരത്തിലൂടെ കയറിയിറങ്ങുന്ന പ്രാണന്റെ വേദന ഒരു നിലവിളിയായി കണ്ണുകളിലൂടെ ഒലിച്ചിറങ്ങികൊണ്ടിരുന്നു.

നാല്‌
ഇന്ന്‌ നീ ആദ്യമായി കൊച്ചു കുഞ്ഞിനെ പോലെ സംസാരിച്ചുവെന്ന്‌ ഡോക്ടർ പറഞ്ഞപ്പോൾ ഞങ്ങൾക്ക്‌ വിശ്വസിക്കാനായില്ല.
പക്ഷെ വൈകുന്നേരം മധു നിന്നരികിൽ വന്ന്‌ തൊട്ടുവിളിച്ചപ്പോൾ ഒന്നുമറിയാത്തവനെപ്പോലെ നീ അനക്കമില്ലാതെ കിടന്നു.
എന്നും ചിരിക്കുന്ന വെള്ളികുളങ്ങരക്കാരി നേഴ്സിന്റെ കനത്ത കരങ്ങളാൽ നിന്നെ തട്ടിവിളിച്ചപ്പോൾ ഒന്നു ഞരങ്ങിയോ?
“മധു വന്നുനില്ക്കുന്നു” എന്നു അവൾനിന്നോട്‌ പലവട്ടം പറഞ്ഞപ്പോൾ നിന്റെ ആദ്യത്തെ ശബ്ദം അവ്യക്തമാണെങ്കിലും
സ്വതസിദ്ധമായ നിന്റെ ഗാംഭീര്യത്തിന്‌ കുറവില്ലായിരുന്നു.
നിന്റെ ആദ്യത്തെ വാക്കുകൾ ഇതിഹാസതുല്ല്യമായിരുന്നു.
“അവന്‌ എന്നെ അറിയാം” എന്ന്‌ മധുവിന്റെ കൈ പിടിച്ച്‌ ഉച്ചത്തിൽ പറഞ്ഞതിന്‌ നാനാർത്ഥങ്ങൾ ഉണ്ടായിരുന്നു.
എനിക്ക്‌ അവനെ അറിയാം എന്നല്ല നീ പറഞ്ഞത്‌, അവന്‌ എന്നെ അറിയാം എന്നാണ്‌.
രക്തം മുഴുവൻ നിന്നിൽനിന്നും വാർന്നുപോയിട്ടും നിന്നിലെ രക്തബന്ധത്തിന്റെ കറ മാഞ്ഞുപോയിട്ടില്ല എന്നതിന്റെ പ്രതിധ്വനിയാണോ
ഈ വാക്കിന്റെ അർത്ഥം? എനിക്ക്‌ മനസ്സിലാവുന്നില്ല പ്രദീപ്.....
പ്രപഞ്ചത്തെ കുറിച്ചും സത്യത്തെ കുറിച്ചും ശാസ്ത്രത്തെ കുറിച്ചുമൊക്കെ ഒരുപാട്‌ വായിച്ചറിഞ്ഞ
നിന്റെ മസ്തിഷ്കത്തിൽ ഇത്രയേറെ മുറിവേറ്റിട്ടും ഇന്നലെകളുടെ നെടുവീർപ്പുകൾ മാഞ്ഞുപോയിട്ടില്ല.
പക്ഷെ പ്രദീപ്, ഞങ്ങൾക്ക്‌ ഉറപ്പുണ്ടായിരുന്നു എല്ലാം ശരിയാവുമെന്ന്‌.
ശരിയുടെ പാന്ഥാവിലൂടെ മാത്രം സഞ്ചരിക്കാൻ ആഗ്രഹിച്ച നമുക്ക്‌ അറിയാതെ എവിടെയോ ഒരു ചെറിയ തെറ്റിന്റെ സ്റ്റോപ്പുണ്ടായിരുന്നു.

അഞ്ച്‌
ഇന്ന്‌ നിന്നെ പാതി തുറന്ന കണ്ണുമായി കരയാൻ വെമ്പുന്ന മുഖത്തോടെ കണ്ണാടിചില്ലിന്റെ
മറവിലൂടെ അരമണിക്കൂറിന്റെ ദൈർഘ്യത്തിൽ കണ്ടപ്പോൾ മനസ്സിൽ പ്രതീക്ഷയുടെ ആയിരം പൂത്തിരി ഒന്നിച്ച്‌ വിരിഞ്ഞപോലെ.
നിന്റെ തീക്ഷ്ണതയുള്ള കണ്ണൂകളിലൂടെ അരിച്ചിറങ്ങുന്ന കണ്ണൂനീരിന്‌ കനലായി പുകയുന്ന അഗ്നിപർവ്വതത്തിന്റെ ചൂടുണ്ടായിരുന്നുവോ?
ഒരു വശം തളർന്ന നിന്റെ ശരീരത്തിൽ സൂചിമുനകൾ കുത്തിനോവിച്ച പാടുകൾ തെളിഞ്ഞുകാണാമായിരുന്നു.
ജീവസ്സറ്റ ശരീരവുമായി ഒന്ന്‌ ഞരങ്ങാനാവാതെ നീ എത്ര ദിവസം ഈ ശീതീകരിച്ച മുറിയിൽ തനിച്ചുറങ്ങി.
നിനക്ക്‌ ചുറ്റും കിടന്നവർ പ്രാണൻ വെടിഞ്ഞ്‌ വിറങ്ങലിച്ച ശരീരമായി പുറത്തേക്കെടുത്തതും കൂട്ട നിലവിളികളാൽ
ഐ സി യു നടുങ്ങുമ്പോഴും നീ ഒന്നുമറിയാതെ ഉറങ്ങുകയായിരുന്നു.
ഓരോ ദിവസം പുലരുന്നതും കാത്ത്‌ ഉറക്കമൊഴിച്ച്‌ കത്തിരിക്കുമായിരുന്നു ഞങ്ങൾ മൂവരും.
ഓരോ ദിവസം നിന്റെ നിജസ്ഥിതി അറിയുമ്പോഴുണ്ടാകുന്ന വികാരം അക്ഷരങ്ങളിൽ കുറിച്ചിടനാവില്ല പ്രദീപ്...
അത്രയ്ക്കും ടെൻഷൻ ഞങ്ങളിൽ ഒരുപോലെ ഉണ്ടായിരുന്നു.

ആറ്‌
ഇന്ന്‌ നിന്റെ തലയിലെ കെട്ടഴിച്ചു.
ഡോക്ടർമാർ നിന്റെ തലയിൽ കീറിമുറിച്ച തുന്നല്പ്പാടുകൾ തെളിഞ്ഞുകാണാം.
വലത്തേ ചെവി മുതൽ ഇടത്തേ ചെവി വരെ തലയുടെ മുകളിലൂടെ കീറിയതിന്റെ നേർ രേഖകൾ നിന്നിൽ എന്നും അവശേഷിക്കും.
തലയുടെ പിൻഭാഗത്തായി കണ്ട ഒരു വലിയ മുറിവിന്റെ പാടുകൾ ഞെട്ടലുളവാകി.
ആ മുറിവിലൂടെ ഒലിച്ചിറങ്ങി ഒഴുകിപ്പോയ നിന്റെ രക്തത്തിന്റെ ഗന്ധം ശരീരത്തിൽ ഇപ്പോഴും ബാക്കി നില്ക്കുന്നു.

ഏഴ്‌
ഇന്ന്‌ നിന്നെ കാണാൻ അരികിൽ ഞാനെത്തിയത്‌ നീയറിഞ്ഞുവോ?
നിന്റെ ചെവിയിൽ ഞാൻ പറഞ്ഞത്‌ നിനക്ക്‌ കേൾക്കാനായോ?
നേരിയ മൂളക്കവും ചുണ്ടനക്കവും കൊണ്ട്‌ നിന്റെ കണ്ണ്‌ നിറഞ്ഞത്‌ എന്നെ തിരിച്ചറിഞ്ഞുവെന്ന്‌ ഞാൻ കരുതട്ടെ.
നിന്റെ മുഖത്തും ചുണ്ടിലും കവിളത്തും നെഞ്ചിലും ഞാൻ കൈവിരലുകൾ കൊണ്ട്‌ തടവിയപ്പോൾ നീ എന്തിനാണ്‌ കരഞ്ഞത്‌?
നീ എന്താണ്‌ പറയാൻ ആഗ്രഹിക്കുന്നത്‌?
ഞങ്ങളുടെ പ്രാർത്ഥനയുടെ ഫലം നിന്റെ തിരിച്ചറിവിന്റെ വലിപ്പം കാണുകയാണ്‌ ഇവിടെ ഓരോ നിമിഷവും.
എന്റെ പ്രദീപ്, നിന്റെ സുജയെ ഞങ്ങൾ എന്ത്‌ പറഞ്ഞ്‌ ആശ്വസിപ്പിക്കും!
ദിവസത്തിൽ നിന്നെ കാണാൻ അനുവദിക്കപ്പെട്ട സമയം ഡോക്ടർ വരുന്ന സമയം കൃത്യമായി ഞങ്ങളേക്കാളേറെ
അറിയുന്നതും വിളിക്കുന്നതും അവളാണ്‌. ഓരോ ദിവസവും ഓരോ കളവുകൾ അവൾക്കായി മെനഞ്ഞെടുക്കുമായിരുന്നു ഞങ്ങൾ.
അവസാനം ഒരു ശരിയായി നീ തിരിച്ചുവരും എന്ന ഉറപ്പോടെ അവളെ ആശ്വസിപ്പിക്കുമായിരുന്നു.
അവളുടെ ഫോൺ കോളുകൾ എന്നും ഞങ്ങളിൽ ഞെട്ടലുലവാക്കുമായിരുന്നു.
ദൈവമേ ഈ ദുർവിധി മറ്റാർക്കും നല്കരുതേ...
ഞങ്ങൾക്ക്‌ ഇപ്പോൾ ഒരു ലക്ഷ്യമേയുള്ളൂ, നിന്നെ പഴയ നിലയിൽ തിരിച്ചു കൊണ്ടുവരിക എന്ന കടമ.
ഉറക്കമില്ലത്തതും ഉറക്കം നഷ്ടപ്പെട്ട രാത്രികളുടേയും നീളം കൂടികൂടി വരുന്നു.

എട്ട്‌
ഇന്നേക്ക്‌ 11 ദിവസം പിന്നിട്ടു. എന്നിട്ടും നീ എന്തേ ഒന്ന്‌ ചിരിക്കാത്തത്‌?
മിണ്ടാനാവാതെ നിശ്ചനായി എത്ര നാളായി ഈ കിടപ്പ്‌ കിടക്കുന്നു?
തിളക്കമാർന്ന നിന്റെ കണ്ണുകൾക്ക്‌ എന്റേ ശേഷിയില്ലാത്തത്‌?
പുരികം നിറഞ്ഞ നിന്റെ നെറ്റിത്തടത്തെ വികൃതമാക്കികൊണ്ട്‌ ചതഞ്ഞ പാടുകൾ ഒരു ദുരന്തത്തിന്റെ നെരിപ്പോടായി തെളിയുന്നു.
മരുന്നിന്റെ കനത്ത ഡോസിൽ നീ സദാസമയവും മയങ്ങുകയാണ്‌.
പ്രദീപ്, എന്നാണ്‌ നമുക്ക്‌ പഴയ കഥകൾ പറയാൻ കഴിയുക.
ഇച്ഛാശക്തിയും ആത്മശക്തിയും കൂടിച്ചേരുമ്പോൾ ഒരു പക്ഷെ അല്ഭുതങ്ങൾ സൃഷ്ടിച്ചേക്കാം

ഒൻപത്‌
പതിമൂന്ന്‌ ദിവസത്തെ ഐ. സി. യു. വാസത്തിനുശേഷം ഇന്ന്‌ നിന്നെ റൂമിലേക്ക്‌ മാറ്റി.
അപ്പോഴും നിന്റെ ശരീരത്തിൽ ചെറിയ ചില മാറ്റങ്ങൾ കാണുന്നതൊഴിച്ചാൽ എല്ലാം നിശ്ചലാവസ്ഥയയിരുന്നു.
തല മുഴുക്കെ കീറി മുറിച്ച പാടുകൾ വ്യക്തമായി ക്കാണാനാവുന്നുണ്ട്‌.
കഴുത്ത്‌ ഒരു വശത്തേക്ക്‌ മാത്രം ചെരിഞ്ഞ്‌ കിടന്നതിനാൽ മറുവശത്തേക്കുള്ള നീകം നിനക്ക്‌ അസഹനീയമായ വേദനയായിരുന്നു.
നിന്നിൽനിന്നും ഒരു വാക്ക്‌ കൂടി ഉതിർന്നുവീഴാൻ ഞങ്ങൾ ഒരുപാട്‌ ശ്രമിച്ചു.
ഒടുവിൽ നിനക്ക്‌ വീപ്പുമുട്ടുന്നതുപോലെ.
ഞങ്ങൾക്ക്‌ നെടുവീപ്പായിരുന്നു.
അഗ്നിപർവതത്തിനൊടുവിൽ തിളച്ച്‌ പുറത്തുവന്ന ലാവ നിന്റെ മനസ്സിൽ ഒരായിരം സ്വപ്നങ്ങൾ ഒരുമിച്ചുയരുന്നതുപോലെ
ഒരു തേങ്ങൽ ശബ്ദമായി പുറത്തുവന്നു.
വേദനകൾ എന്നും നിനക്ക്‌ ഹരമായിരുന്നല്ലോ. വേദനിക്കുമ്പോഴും പൊട്ടിച്ചിരിക്കാൻ ശ്രമിച്ച ഋഷിതുല്യ മനസ്സായിരുന്നല്ലോ നിന്റേത്‌.
കഴുത്ത്‌ തിരിക്കാൻ ശ്രമിച്ച ഞങ്ങൾക്ക്‌ ഇടിത്തീ പോലെ ഒരു താക്കീത്‌.
“അമ്മേ... കഴുത്ത്‌ വേദനിക്കുന്നു” എന്ന്‌ നീ പ്രതിഷേധിച്ചതും ഞങ്ങൾ കണ്ടു.
നിന്റെ രണ്ടാമത്തെ ശബ്ദം. പിന്നെ ഓരോ നിമിഷവും നിന്നെ ഉറക്കാതെ ഞങ്ങൾ ബുദ്ധിമുട്ടിച്ചുകൊണ്ടേയിരുന്നു.
നിന്നിൽനിന്നും വാക്കുകൾ ചിതറി വീഴാൻ ഞങ്ങൾകാത്തിരുന്നു.
കണ്ണുകൾ ചിമ്മിയും തുറന്നും നീ ഒരു സർപ്രൈസായി നിലകൊണ്ടു.

പത്ത്‌
ഇന്നലെ രാത്രി ഞങ്ങൾ ഉറങ്ങിയതേയില്ല.
രാത്രി ഒന്നര മണിവരെ നിന്റെ കയ്യിൽ സൂചിമുനകൾ ഘടിപ്പിച്ച്‌ ഗ്ളൂക്കോസിന്റെ ലഹരിയിൽ നിന്നെ മയക്കുകയായിരുന്നു.
അപ്പോഴും നിന്റെ കൈക്കും കാലിനും വിശ്രമമില്ലായിരുന്നു.
നിന്റെ എല്ലാമായ സുജയെ ഇന്ന്‌ നിനക്കരികിൽ എത്തിച്ചു.
നിന്നിലെ ഓർമകൾ ഒരുവേള തിരിച്ചുവന്ന്‌ പഴയ നിലയിലേക്കെത്താൻ ഏതാനും ദിവസങ്ങൾ ബാക്കി വന്നേക്കാം.
എല്ലാ വേദനകളും കടിച്ചിറക്കി എന്തും സഹിക്കാനുള്ള സഹനശക്തിയുമായി നിന്റെ പ്രിയപ്പെട്ടവൾ ഇതാ നിന്നരികിൽ നില്ക്കുന്നു.
അവളുടെ സാമിപ്യത്താൽ നീനക്ക്‌ പഴയ കാലത്തിലേക്ക്‌ തിരിച്ചുവരാനാവട്ടെ.

പതിനൊന്ന്
ദിവസങ്ങൾ മാസങ്ങൾക്ക്‌ വഴിമാറി കൊടുക്കുമ്പോഴും ഓരോ ദിവസത്തിന്റെ പ്രതിച്ഛായയിൽ നീ മാറികൊണ്ടിരുന്നു.
മാറ്റങ്ങൾ ഒരു ഇടിമുഴക്കമായി നിന്നിൽ വേദനയുടെ പെരുമഴ വർഷിച്ചുകൊണ്ടിരുന്നു.
കഴുത്ത്‌ വേദന ഇടത്തേ തോളിലൂടെ ശരീരം മുഴുവൻ അരിച്ചിറങ്ങി.
അതിനിടയിൽ ഫിസിയോതെറാപ്പിസ്റ്റ്‌ വന്ന് കാലും കയ്യും അനക്കിയതിന്റെ ഫലം നീ വീണ്ടും വേദന കൊണ്ട്‌ പുളയേണ്ടിവന്നതും ഞങ്ങൾകണ്ടു.
കാലിന്റെ നീര്‌ കുറക്കാനായി മാരകമായ ഒരു ഇന്‌ജെക്ഷൻ നല്കുകയുണ്ടായി. രക്തം കട്ടപിടിക്കുന്നത്കൊണ്ടാണ്‌ കാലിൽ നീര്‌ വന്നതെന്നും രക്തം അലിയിക്കാനുള്ള മരുന്നാണിതെന്നും ഒരു പക്ഷെ ഭാവി ഭയാനകമായിരിക്കുമെന്നും ഡോക്ടർ രമേഷ് ആവർത്തിച്ചറിയിച്ചപ്പോൾ വീണ്ടും ഞങ്ങൾ പേടിച്ചു. പിറ്റെ ദിവസം നിന്റെ വായിൽ നിന്നും രക്തം വരികയും കൂടി ചെയ്തപ്പോൾ ഞങ്ങൾ പരിഭ്രാന്തരായി.
ഡോക്ടർമാർ മാറിമാറി പരിശോധിച്ചു. ഇന്‌ജെക്ഷൻ ഇടവേളകളയി കൊടുത്തു.
പൊള്ളുന്ന പനി, സഹിക്കനാവാത്ത വേദന. വീണ്ടും രണ്ടുമൂന്ന്‌ ദിവസങ്ങൾ ഇഴഞ്ഞുനീങ്ങി. ഉറക്കം നഷ്ടപ്പെട്ട രാത്രികൾക്ക്‌ കനം തൂങ്ങിത്തുടങ്ങി
ഒടുവിൽ പയ്യെപയ്യെ നിന്റെ കാലുകളിലെ നീര്‌ കുറയുകയും രക്തത്തിലെ കമ്പ്ള്യിന്റ്‌ ഇല്ലാതാവുകയും ചെയ്തു.

പന്ത്രണ്ട്‌
ഇന്നേക്ക്‌ ഒരു മാസം തികയുന്നു.
നിന്റെ തളർച്ചയിലായിരുന്ന കാൽ പതുക്കെ പൊക്കാൻ തുടങ്ങിയപ്പോൾ ഞങ്ങൾ സന്തോഷിച്ചു.
സന്തോഷത്തിന്‌ അതിരുകൾ ഇല്ലായിരുന്നു.
മുപ്പത്തിരണ്ടാമത്തെ ദിവസം ഡിസ്ചാർജ്‌. ഒരു കൈയുടെ തളർച്ച ഒരു പോരായ്മയായി നിന്നിൽ അവശേഷിക്കുമ്പോഴും
തുടർച്ചയായ ഫിസിയൊതെറാപ്പിയിലൂടെ ചലനശക്തി കൈവരും എന്ന ഉറച്ച ഉപദേശത്തോടെ
ഡോക്ടർമാർ നിനക്ക്‌ സർവ്വവിധ ആശംസകളും നേരുകയുണ്ടായി.
നിന്റെ ജീവൻ രക്ഷപ്പെടുത്തിതന്നതിനും നിന്റെ കൂടെ നിഴലായി നിന്ന്‌ നിന്നെ ശുശ്രൂഷിച്ച
നല്ലവരായ നേഴ്സുമാർക്കും മധുരം വാങ്ങികൊടുത്ത്‌ ആ ആസ്പത്രിയോട്‌ വിടവാങ്ങി.
ഫിസിയോതെറാപ്പി മാത്രമേ ഇനി ചെയ്യാനുള്ളൂ.
ഇനിയുള്ള ദിവസങ്ങൾ കൂടുതൽ കരുത്തോടെ ജീവസുറ്റ ശരീരവുമായി നീ നടന്നുവരും
എന്ന ഉറച്ച വിശ്വാസത്തോടെ ഞങ്ങളും നിന്നരികിൽ നിന്നും വിടവാങ്ങുന്നു.
നിന്നെ സ്നേഹിക്കുന്ന ഒരുപാട്‌ പേരുടെ കണ്ണീരിന്റേയും പ്രാർത്ഥനയുടേയും ഫലം ഒടുവിൽ നീ തിരിച്ചുവരും.
ജീവന്റെ ഉൾത്തുടിപ്പുമായി ഉശിരിന്റെ പ്രസരിപ്പോടെ നീ വരും. തീർച്ച.! .




ഇന്ന്
ഗുജറാത്തിലെ അങ്കലേശ്വറിൽ ഒരു പ്രൈവറ്റ് കമ്പനിയിൽ ജോലി
ചെയ്തുകൊണ്ടിരുന്ന പ്രദീപ്
തന്റെ സ്വദേശമായ ചാലകുടിയിലെ പൂലാനിയിലുള്ള വീട്ടിൽനിന്നും
കാർ മാർഗ്ഗം പാലക്കാട്ടുള്ള ഭാര്യവീട്ടിലേക്ക് പോകുമ്പോൾ ആലത്തൂരിൽ വെച്ച് നടന്ന
അപകടത്തിൽ ഗുരുതരമായി തലക്ക് പരിക്കേറ്റു.
തലക്കേറ്റ പരിക്കിന്റെ ആഘാതത്തിൽ ഒരു കൈക്കും ഒരു കാലിനും ഉള്ള ബലക്കുറവ്
ബലഹീനതയായി കാണാതെ ദിവസവും ഫിസിയോതെറാപിയുമായി
കുടുംബസമേതം ഗുജറാത്തിൽ കഴിയുന്നു.
ജോലി ചെയ്തിരുന്ന കമ്പനിയിലെ സഹപ്രവർത്തകരുടേയും മുതലാളിയുടേയും
സ്നേഹോഷ്മളമായ പരിചരണത്തോടെ ജോലിയും തുടരുന്നു

Read more...

സനാതന തത്വം

>> 2010, ഓഗസ്റ്റ് 3, ചൊവ്വാഴ്ച


യുഗങ്ങളോളം നീണ്ടുകിടക്കുന്ന
ഭൂതകാലത്തിന്റെ ഓരോ പടവുകളും കയറിറങ്ങുന്നത്‌
ആത്മീയതയുടെ ആധാരശിലകളിലൂടെ തന്നെയാണ്‌. 
ഇവിടെയാണു സനാതനധർമത്തിന്റെ ആത്മീയ തത്വശാസ്ത്രത്തിലെ
ഒരു മഹത്തായ വസ്ത്തുത സാധൂകരിക്കപ്പെടുന്നത്‌.
അതായത്‌ കർമനിരതമായ ഈ പ്രപഞ്ചത്തിൽ സർവതും വഴിയാംവണ്ണം
ക്രമീകരിക്കാനും കുറേ കാലത്തേക്ക്‌  അതങ്ങനെ നിലനിർത്താനും
പുതിയൊരു ക്രമീകരണത്തിനായി അതിനെ തന്നെ ഉട്ച്ചുവാർക്കാനുമായി
ഈശ്വരശക്തി സ്ഥലകാലങ്ങൾക്കനുസ്രുതമായി
ഓരോരോ രൂപങ്ങളിൽ ആവിർഭവിക്കയും ചെയ്യുന്നു.
സാക്ഷാൽ പ്രപഞ്ചതത്വത്തെ വിസ്മരിച്ചു
മായക്കടിമപ്പെട്ട്‌ മനുഷ്യൻ സർവ്വനാശത്തിലേക്കു എടുത്തുചാടുമ്പോൾ
ലോകരക്ഷക്കും പുനരുദ്‌ധാരണത്തിനുമായി സാക്ഷാൽ ജഗദ്‌ശക്തി
പതിന്മടങ്ങ്‌ ശക്തിയിൽ പുതിയ രൂപത്തിൽ
സ്ഥലകാലങ്ങല്ക്കനുസ്രുതമായി ആവിർഭവിച്ചു ധർമത്തെ പുനസ്ഥാപിക്കും.
ഇതാണ്‌ സനാതനതത്വം.


Read more...

About This Blog

Lorem Ipsum

chintha.com

  © Blogger templates Sunset by Ourblogtemplates.com 2008

Back to TOP