കണ്ണീരോർമ്മ...

>> 2020, ജനുവരി 26, ഞായറാഴ്‌ച

മാധവേട്ടൻ! 
നീണ്ടകാലത്തെ സുഹൃത്ബന്ധമോ 
രക്തബന്ധത്തിന്റെ നൂലിഴയോ ഞങ്ങൾ തമ്മിലില്ല. 
മകൻ സുദേവിന്റെ കല്ല്യാണാലോചനകൾക്കിടയിൽ 
ആകസ്മികമായി വന്നുചേർന്ന ബന്ധത്തിന്റെ 
ഒടുവിൽ ഒരു ദിവസം വന്ന ഫോൺ ബന്ധം മാത്രം. 
മനേഷ് വിളിച്ച് ഫോൺ അച്ഛന്‌ കൈമാറുന്നു. 
ആദ്യത്തെ സംസാരത്തിൽ പതിവിൽ കവിഞ്ഞ് 
അന്നെനിക്ക് ഒന്നും തോന്നിയതില്ല. 
പക്ഷെ ഓരോ ദിവസവും വന്നുകൊണ്ടിരുന്ന 
ഫോൺ വിളിയിൽ ചുരുങ്ങിയ ദിവസം കൊണ്ട് തന്നെ 
ഒരായുഷ്ക്കാല ബന്ധം പോലെ ഞങ്ങൾ 
അടുത്തുകൊണ്ടിരുന്നു. 
ഒരു ജ്യേഷ്ഠസഹോദരന്റെ എല്ലാ സ്നേഹവും 
വാൽസല്യവും അദ്ദേഹത്തിന്റെ വാക്കുകളിൽ 
നിറഞ്ഞുനിന്നിരുന്നു. 
കുറഞ്ഞ ദിവസം കൊണ്ട് തന്റെ ജീവിതത്തിന്റെ 
എല്ലാ അനുഭവങ്ങളും എന്നോട് പങ്ക് വെയ്ക്കുകയുണ്ടായി. 
അദ്ദേഹത്തിന്റെ സ്നേഹവാക്കുകൾക്ക് മുന്നിൽ 
ഞാൻ വിനയാന്വിതനായി. 
അറിയാതെ വന്നു ചേർന്ന അസുഖത്തിൽ നേരിട്ട 
വിഷമം ഉള്ളിലുണ്ടെങ്കിലും ധൈര്യം കൈവിടാൻ 
മാധവേട്ടൻ ഒരുക്കമായിരുന്നില്ല എന്നതാണ്‌ സത്യം. 
അദ്ദേഹത്തിന്റെ വാക്കുകളിൽ 
ജീവിതത്തെ കുറിച്ചുള്ള പ്രതീക്ഷകൾ ഒരുപാടായിരുന്നു. 
എന്റെ മകനും അദ്ദേഹത്തിന്റെ ഭാര്യസഹോദരിയുടെ 
മകളുമായ അശ്വതിയുമായുള്ള 
കല്യാണം നടന്നുകാണാൻ ഒരുപക്ഷെ 
അശ്വതിയുടെ വീട്ടുകാരേക്കാളും കൂടുതൽ ആഗ്രഹിച്ചത് 
മാധവേട്ടനായിരുന്നു. 
പലപ്പോഴും ഇക്കാര്യം എന്നോട് സംസാരിക്കാറുണ്ടായിരുന്നു. 
കാണാനുള്ള നിർബന്ധം ഏറിയപ്പോൾ 
ഒരു നിമിത്തമെന്നോണം അവിചാരിതമായി 
ഒരുദിവസം അദ്ദേഹത്തെ കാണാൻ തന്നെ തീരുമാനിച്ചു. 
മാവുങ്കാൽ എത്തി വിളിച്ചറിയിച്ചപ്പോൾ ഉണ്ടായ 
സന്തോഷത്തിന്‌ അതിരില്ലായിരുന്നു. 
എന്റെ വരവിനെ പ്രതീക്ഷിച്ച് റോഡിലേക്കിറങ്ങി
നില്ക്കുകയായിരുന്നു. 
ഒരുപാട് വർഷത്തെ പരിചിതരെപോലെയായിരുന്നു 
ഞങ്ങളുടെ ആദ്യത്തെ കണ്ടുമുട്ടൽ. 
കുറച്ച് സമയം മാത്രമേ അന്നവിടെ 
എനിക്ക് ചിലവഴിക്കാൻ സാധിച്ചിള്ളൂ. 
ഇനി അടുത്ത മാസം വരാമെന്ന ഉറപ്പിൽ 
അവിടെ നിന്നിറങ്ങിയപ്പോൾ 
ഒരാത്മസംതൃപ്തിയുടെ നിറവിലായിരുന്നു മാധവേട്ടൻ. 
ഇനി വരുമ്പോൾ  ഭക്ഷണം വീട്ടിൽ നിന്ന് ഒന്നിച്ചുണ്ണണമെന്ന് 
ഫോണിൽ കൂടി പറയാറുള്ള മാധവേട്ടൻ മരിച്ചു എന്ന് 
സുദേവ് വിളിച്ചറിയിച്ചപ്പോൾ വിശ്വസിക്കാനായില്ല. 
പിന്നീട് ശരത് വിളിച്ചപ്പോഴാണ്‌ സ്ഥിരീകരിച്ചത്. 
ഉടൻ തന്നെ നാട്ടിലേക്ക് യാത്രയായി. 
അവസാനമായി ഒരുനോക്ക് കാണണമെന്ന 
അതിയായ ആഗ്രഹം സാധ്യമാവാതെ യാത്ര പാതിവഴിയിൽ 
നിർത്തി തിരിച്ചുവരേണ്ടിവന്നതിൽ ദു:ഖമുണ്ട്. 
രാത്രി 7 മണിക്ക് തന്നെ സംസ്ക്കരിക്കാനുള്ള 
ബന്ധുക്കളുടെ തീരുമാനത്തിൽ 
എന്റെ ആഗ്രഹം നിഷ്ഫലമായി. 
മാധവേട്ടനെ കുറിച്ച് വിവരിക്കാൻ 
വാക്കുകൾ കിട്ടാതെ വരുന്നു. 
ആ നല്ല മനുഷ്യനുമായി അല്പ്പകാലം സംസാരിക്കാനും 
ഒരിയ്ക്കൽ മാത്രം കണ്ടുമുട്ടാനും കഴിഞ്ഞതിൽ 
ഞാൻ ധന്യനാണ്‌. 
മരണം ഒരു യാഥാർത്ഥ്യമായിരിക്കെ 
കുറച്ച് കാലത്തെ ആത്മബന്ധം ഒരോർമ്മയായി 
മനസ്സിൽ സൂക്ഷിച്ചുകൊണ്ട് 
ഒരുപിടി കണ്ണീ പൂക്കൾ അർപ്പിക്കുന്നു.

Read more...

About This Blog

Lorem Ipsum

chintha.com

  © Blogger templates Sunset by Ourblogtemplates.com 2008

Back to TOP