ഒരു മണ്ഡലകാലത്തിന്റെ ഓർമ്മ..

>> 2014, നവംബർ 22, ശനിയാഴ്‌ച


ബാല്യം കടന്നുവന്ന വഴികളിൽ 

ശരണകീർത്തനങ്ങളാൽ മുഖരിതമായ രാവുകൾ പെയ്തിറങ്ങിയ ഒരു ഭൂതകാലത്തിന്റെ മഞ്ഞണിഞ്ഞ ഓർമ്മകളിൽ നിറഞ്ഞുനിൽക്കുന്നത് ശ്രീ. കുമാരസ്വാമിയാണ്‌. ഗംഭീരശബ്ദത്തിന്നുടമയായ സ്വാമിയുടെ ശരണം വിളികൾ കേൾക്കുമ്പോൾ അക്ഷരാർത്ഥത്തിൽ 
അന്തരീക്ഷം പോലും കാതോർത്തുനിന്നിരുന്നു. 
പത്തിരുപതോളം ശിഷ്യസമ്പത്തിന്നുടമയായ ഗുരുസ്വാമിയായിരുന്നു കുമാരസ്വാമി. 
ആ കാലഘട്ടത്തിൽ ഒരു ദാദയായി വിലസിയിരുന്ന കുമാരേട്ടൻ പക്ഷെ മാലയിട്ടാൽ പിന്നെ സ്വയം അയ്യപ്പദാസനായി മാറുമായിരുന്നു. 
അതുകൊണ്ടുതന്നെ ഞങ്ങൾ പിള്ളേരുകൾക്ക് സ്വാമിയോട് വലിയ ആദരവും ബഹുമാനവും ഉണ്ടായിരുന്നു. 
കളഭവും ഭസ്മവും കൂടിക്കലർന്ന സ്വാമിമാരുടെ മണം 
ഒരു പ്രത്യേകത തന്നെയായിരുന്നു. 
ചിറക്കാൽ തോടിന്റെ അരിച്ചിറങ്ങുന്ന തണുപ്പിൽ 
അരയോളം വെള്ളത്തിൽ നിന്നുകൊണ്ടുള്ള ശരണംവിളികൾ കേൾക്കാൻ കാതോർത്തിരുന്ന ഭക്തകാലമായിരുന്നു അത്. മണ്ഡലകാലം മുഴുവൻ ഞങ്ങളും മണികണ്ഠൻമാരായി സ്വാമിമാരുടെ കൂടെ രണ്ട് നേരവും 
ശരണം വിളികളുമായി കൂട്ടുകൂടുക പതിവാണ്‌. 
സത്യത്തിൽ ഭക്തിയേക്കാളേറെ ഞങ്ങൾക്ക് പ്രിയം 
രാത്രിയിലെ ഭിക്ഷയെന്ന കൊള്ളിക്കറിയും 
ചില ദിവസങ്ങളിൽ അടുത്തുള്ള  വീടുകളിൽ നടത്തുന്ന ഭിക്ഷയെന്ന സുഭിക്ഷമായ ഭക്ഷണത്തിലുമായിരുന്നു. 
മൊട്ടംചിറ അമ്പലത്തിലെ ശ്രീകോവിലിന്‌ പുറത്ത് ഇടതുവശത്തായിരുന്നു അയ്യപ്പസ്വാമിയുടെ ഫോട്ടോ വെച്ചുള്ള ദീപാരാധനയും ശരണം വിളികളും. 
ശരണം വിളി കഴിഞ്ഞുവേണം ഭക്ഷണം കിട്ടാൻ. 
അതിനുള്ള തിരക്ക് കൂട്ടൽ ഞങ്ങൾ പിള്ളേർ മൽസരിച്ച് സ്വാമിമാർ, സ്വാമിയേ.. എന്നു തുടങ്ങുമ്പോൾ തന്നെ ശരണമയ്യപ്പാ എന്നു വിളിച്ച് സ്പീഡ് കൂട്ടുമായിരുന്നു.
പടിപ്പാട്ട് പാടി നമസ്ക്കരിക്കാൻ സ്വാമിമാർ കിടക്കുമ്പോൾ ഞങ്ങളും നമസ്ക്കരിക്കും. 
ചുരുങ്ങിയത് മൂന്നുനാലു പ്രാവശ്യമെങ്കിലും സ്വാമിമാർ എഴുന്നേൽക്കുന്നുണ്ടോ എന്നു നോക്കുമായിരുന്നു. 
ഒടുവിൽ കെട്ടുനിറയുടെ മുഹൂർത്തം ഞങ്ങൾക്ക് ഒരാഘോഷമായിരുന്നു. 
കാരണം സ്വാമിമാർ പോയിവരുന്നതുവരെ 
നിത്യകർമ്മങ്ങളും ദീപാരാധനയും ഞങ്ങളുടെ നിയന്ത്രണത്തിലാണ്‌. 
പുഴയിൽ പോയി കുളിച്ച് നനഞ്ഞ തോർത്തുടുത്ത് 
കയ്യിലും ദേഹത്തും ഭസ്മം പൂശി അറിയാവുന്ന 
ശരണം വിളികൾ വിളിച്ച് അറിയാതെ സ്വാമിമാരായി മാറും. ഇതിന്റെ ഗമ ഞങ്ങളിലെ നടപ്പിലും ഇരിപ്പിലും കാണാമായിരുന്നു. അന്നേരങ്ങളിലും കുമാരസ്വാമിയുടെ അമ്മ ചോയിച്ചിവല്യമ്മ ഭിക്ഷയുണ്ടാക്കി തരും. 
ആദ്യമായി ഞാൻ മൈക്കിനുമുന്നിൽ സംസാരിക്കുന്നത് കെട്ടുനിറയിൽ അയ്യപ്പനാമങ്ങൾ ചൊല്ലികൊണ്ടാണ്‌. പിൽക്കാലത്ത് രാഷ്ട്രീയവേദികളിലും അല്ലാതേയും മൈക്കിനു മുന്നിൽ രണ്ടു വാക്കെങ്കിലും പറയാൻ കഴിഞ്ഞത് ഈ അനുഭവസമ്പത്തിലൂടെയാണെന്നത് 
അഭിമാനപൂർവ്വം സ്മരിക്കട്ടെ. 
കെട്ടുനിറ കഴിഞ്ഞ് കുമാരസ്വാമിയുടെ തലയിൽ 
ഇരുമുടികെട്ട് ഏറ്റിയുള്ള ശരണം വിളി 
അവിടെ കൂടിയിരിക്കുന്ന ബന്ധുക്കളും നാട്ടുകാരും അടങ്ങിയ ഭക്തരിൽ സങ്കടവും കരച്ചിലും ഉണ്ടാക്കുമായിരുന്നു. 
അത്രയ്ക്കും ഹൃദയസ്പൃശ്യമായ ഉച്ഛാരണശൈലിയോടെ ആയിരിക്കും കുമാരസ്വാമിയുടെ അപ്പോഴത്തെ ശരണംവിളികൾ. കാലം മാറി! കഥ മാറി! 
ശബരിമലയാത്ര ഇന്നൊരു ഫാഷനായി മാറ്റിയ പുത്തൻ തലമുറകളുടെ ഇടയിൽ വേറിട്ടൊരു മണ്ഡലകാലവും ഗുരുസ്വാമിയായ കുമാരസ്വാമിയുടെ ഓർമ്മയും 
ഒരു കർപ്പൂരദീപം പോലെ ജ്വലിച്ചുനില്ക്കുന്നു.

Read more...

അശ്രുപൂജ

>> 2014, ജൂലൈ 26, ശനിയാഴ്‌ച

 
















ഒറ്റപ്പെട്ടുപോയ ബാല്യത്തിന്‌ സനാഥത്വം നൽകിയ
മഹാത്മാവേ മാപ്പ് നൽകുക ഈ നിഷേധിയായ പുത്രന്‌.
കടം കൊണ്ട പ്രത്യയശാസ്ത്രത്തിന്‌ ഇടം നൽകാതെ
നേരിന്റെ ചൂരിൽ തിളയ്ക്കുന്ന രക്തവുമായി
കൗമാരം കലങ്ങിമറിഞ്ഞപ്പോഴും, അറിഞ്ഞില്ല ഞാൻ
ഒരു പിതാവിന്റെ ഹൃദയവേദന
ഒരച്ഛന്റെ ആത്മവേദനയറിയാൻ വൈകിയാണെങ്കിലും-
ഒരു മകൻ ജനിക്കേണ്ടിവന്നു...
ഒരുവേള വൈകിയാൽ നിറയുന്ന വേദനയുടെ ആഴം,
ഒരച്ഛന്റെ ആധി നിറയും നിമിഷങ്ങൾ
എല്ലാം അറിയുന്നു ഞാനിന്ന്‌
മാപ്പുചോദിക്കാൻ, മാപ്പേകാൻ 

ഇന്നെനിക്ക് അച്ഛനില്ലാതെ പോയി!
തുടിക്കും സ്മരണകൾ തുണയായി ജീവിക്കും 

അച്ഛന്റെ ഓർമ്മകൾക്കു മുന്നിൽ 
കേഴുന്നു ഞാൻ ഹൃദയനൊമ്പരമായി 
കാറ്റായ് മഴയായ് സ്വപ്നമായ് നിറയും 
പുണ്യമാം ആ ധന്യാത്മസാന്നിധ്യം..!

Read more...

കാലം സാക്ഷി!

>> 2014, ജൂൺ 26, വ്യാഴാഴ്‌ച

എന്റെ അനിയാ,


ഈ കത്ത് ഒരാവർത്തി ഒന്നിച്ചു വായിച്ചു തീർക്കാതെ സമയമുള്ളപ്പോൾ മനസ്സിരുത്തി 
മന:സമാധാനത്തോടെ വായിക്കുക.
കാരണം മനസ്സിരുത്താതെ ഉദാരമായി 
പലതും ചെയ്തതിന്റെ ഫലം 
ഇന്ന് നമ്മൾ അനുഭവിച്ചുകൊണ്ടിരിക്കുകയാണല്ലോ. 
നീ ഓർക്കുന്നുണ്ടോ നമ്മൾ കഴിഞ്ഞ ആ പഴയ കാലം? 
മനസ്സ് നിറേ പ്രണയവും മനം നിറയെ പ്രതീക്ഷകളുമായി മോഹിച്ചുനടന്ന നിന്റെ കൗമാരവും എന്റെ യവ്വനവും... 
കേറിക്കിടക്കാൻ ഒരു കൂരയില്ലാതെ അലഞ്ഞുതിരിഞ്ഞ 
ആ രാത്രികളിൽ പുറമ്പോക്കിലെ തൽക്കാല തണലിൽ നിന്ന് അലക്ഷ്യമായി നടന്നുനീങ്ങിയ പകലുകൾ. 
സ്വന്തത്തേക്കാളും ബന്ധത്തേക്കാളും ഉപരി സ്നേഹത്തിന്റെ 
ബാലപാഠത്തിൽ നിന്ന് അക്ഷരങ്ങൾ തിരഞ്ഞ നമ്മൾ ഒടുവിൽ 
എത്തേണ്ടിടത്തു തന്നെ എത്തിച്ചേർന്ന ധന്യനിമിഷങ്ങൾ. 
ഇണങ്ങിയും പിണങ്ങിയും രാത്രിയും പകലും മാറിമാറി വന്നുപോയപ്പോൾ പാറുമ്മൂമ്മയുടെ ചീത്തവിളികൾ പോലും നമുക്ക് രസമുള്ളതായിരുന്നു. 
അമ്മൂമ്മയുടെ ചോർന്നൊലിക്കുന്ന ആ കുടിലിന്റെ തുറസ്സായ സ്ഥലത്ത് മലർന്ന് കിടന്ന് നേരെ നോക്കുമ്പോൾ പൊട്ടിയൊലിച്ച ഓലക്കീറുകൾക്കിടയിലൂടെ ആകാശത്തിന്റെ നീലിമ കണ്ട് ഒരിക്കലും നടക്കാത്ത ഒരുപാട് സ്വപ്നങ്ങൾ 
നെയ്തെടുത്തത് നീ ഓർക്കാറുണ്ടോ? 
പ്രണയവും പ്രേമവും തിരിച്ചറിയാതെ അന്തിച്ചു നിന്ന 
നിന്റെ കൗമാരത്തെ അമ്പലവയലിന്റെ അരിക് ചേർന്ന 
റോഡരികിലെ കലുങ്കിൽ വെച്ച് ഞാൻ ചോദ്യം ചെയ്തപ്പോളുണ്ടായ നിന്റെ ജാള്യത നിനക്ക് മറക്കാനാവുമോ? കണ്ണുനീരിന്‌ കടലോളം ഉപ്പുണ്ടെന്ന് തിരിച്ചറിഞ്ഞ 
എത്രയെത്ര രാത്രികളാണ്‌ നമുക്ക് മുന്നിലൂടെ കടന്നുപോയത്? 
അതിനിടയിൽ നമ്മുടെ പ്രദീപിന്‌ ജോലികിട്ടി ഗുജറാത്തിൽ പോയപ്പോൾ നഷ്ടപ്പെട്ട സൗഹൃദം നമ്മൾ പങ്കുവെച്ചതും ഡാഡുവിന്റെ തിരോധാനവും നമ്മളിലെ ബന്ധത്തിന്റെ 
ദൃഢത ഒന്നുകൂടി ഊട്ടിയുറപ്പിച്ചു. 
ഒന്നുമില്ലായ്മയിൽ നിന്ന് എല്ലാം നേടാമെന്ന തിരിച്ചറിവ് ഇന്ന് നമ്മെ ഇവിടം വരെ എത്തിച്ചു. 
എങ്കിലും ഒരിക്കലും തിരിച്ചു വരാനാവാത്ത 
ആ നല്ല കാലത്തിന്റെ ഓർമ്മക്കൾ കൈവിടാതിരിക്കുക. 
നിന്റെ നിരന്തരമായ യചനകൾക്കൊടുവിൽ 
കേറിക്കിടയ്ക്കാൻ ഒരു കൂര പണിയാൻ  
ശങ്കുണ്ണിചേട്ടൻ സ്ഥലം തന്നതും നമ്മുടെ സ്വപ്നങ്ങൾക്കതീതമായ  ഒരു വീട് പണിതതും കാലം സാക്ഷി! 
ആ വീടിനുവേണ്ടി നീയൊഴുക്കിയ വിയർപ്പിന്റെ വില ഇന്നാ വീടിന്‌ ലക്ഷങ്ങൾ വില നിശ്ചയിക്കുന്നവർ അറിയുന്നില്ല. 
ആ വീടിന്നുള്ളിൽ അവശേഷിച്ചുപോയ 
നമ്മുടെ നിശ്വാസങ്ങളെ എത്ര ലക്ഷങ്ങൾക്കും 
മായ്കാനാവില്ല മധു. ആ വീടിന്റെ ഓരോ ചുമരുകൾക്കും പറയാനുള്ളത് നമ്മളെ കുറിച്ചുമാത്രമായിരിക്കും.  നിനക്കോർമ്മയുണ്ടോ ഒരുവേള ഒരു കുപ്പി ബിയറിന്റെ ലഹരിയിൽ നമ്മൾ ടെറസ്സിൽ ആനന്ദനൃത്തമാടിയത്. 
നിറഞ്ഞ രാത്രിയിൽ പൂനിലാ ചന്ദ്രന്റെ പൂർണ്ണവെളിച്ചത്തിൽ ആരും കാണാതെ അന്ന് ആടിതീർത്തത് 
ആരോടൊക്കെയോ ഉള്ള രോഷമായിരുന്നു. 
ബാലസുധ“യുടെ മാസ്മരികപ്രളയത്തിൽ  
ഒലിച്ചുപോയ വെളുപ്പാൻ കാലം പുലർന്നത് 
കുമാരൻ മാസ്റ്ററുടെ വിശാലമായ പറമ്പിലായിരുന്നു. 
ഒടുവിൽ ആ വയറിളക്കത്തിന്റെ ക്ഷീണം ഒരാഴ്ചയോളം നമ്മെ വിട്ടുപിരിയാതെ നിന്നതും വൈദ്യനെ അന്വേഷിച്ച് പരിയാരത്ത് ചെന്ന് വീടെത്തിയപ്പോൾ മരിക്കാൻ കിടക്കുന്ന വൈദ്യനെ കണ്ടിട്ട് തിരിഞ്ഞു നടന്നതും കാലം നമ്മിലേൽപ്പിച്ച ഒരു സത്യത്തിന്റെ ബക്കിപത്രം മാത്രം.   
കാലത്തിന്റെ കടന്നുവരവിൽ അധിനവേശശക്തികൾ നമ്മെ ഭരിക്കാൻ തുടങ്ങിയതും 
മ്മുടെ സഹോദരൻ ആ ഭീകരശക്തിയുടെ അടിമയായതും 
നമ്മളെ നാടുകടത്തിയതും ഒരു ചരിത്രസത്യം. 
ഇനി ഒരിക്കലും നമുക്ക് നമ്മുടേതെന്നു അഭിമാനപൂർവ്വം പറഞ്ഞിരുന്ന ആ വീടിൽ സ്ഥാനമില്ല. 
അവിടെ നിന്ന് ഒരു പക്ഷെ നമ്മെ തൂത്തെറിഞ്ഞിരിക്കാം, 
എങ്കിലും ആ വീടിന്റെ ഓരോ കല്ലും ചുമരും നമ്മുടെ ഹൃദയമിടിപ്പിന്റെ താളം തിരിച്ചറിഞ്ഞവയാണ്‌. 
കരുണയും കാരുണ്യവും വറ്റിപ്പോയ 
ഒരു മനുഷ്യജൻമത്തിന്റെ കിരാത ബുദ്ധിയിൽ തകർന്നുപോയത് 
നമ്മുടെ ബന്ധങ്ങളാണ്‌. കാണുമ്പോൾ മാത്രം ചിരിക്കുന്ന യന്ത്രത്തെ പോലെയായി ഇപ്പോഴത്തെ ബന്ധം. 
എത്ര നിസ്സാരമായി ഈ കൊടുംചതി അവർ പ്ളാൻ ചെയ്തു. 
എപ്പോഴും ആദ്യജയം ദുഷ്ടതക്ക് തന്നെയാണ്‌. 
എന്നാൽ ആത്യന്തികമായി വിജയം സത്യത്തിനുമാത്രമായിരിക്കുമെന്നത് ഗീതാവാക്യം. 
എന്തോ കുറേ നാളുകളായി മനസ്സിൽ കിടന്ന് 
മോക്ഷമില്ലാതെ അലയുകയായിരുന്ന 
ഈ ചിന്തകളെ ഈ ഒരു ദിവസത്തിന്റെ അന്ത്യത്തിൽ 
നിനക്ക് വേണ്ടി പകർത്തുകയാണ്‌. 
എഴുത്ത് നിർത്തിയിട്ട് വർഷങ്ങളായെങ്കിലും തുടങ്ങിയപ്പോൾ നിർത്താതെ പോയി വരികളുടെ നിരകൾ. 
നിനക്ക് ബോറായി തോന്നിയെങ്കിൽ ക്ഷമിക്കുക. 
ഒരു ചേട്ടന്റെ ഭ്രാന്തൻ ചിന്തകൾ! 
അല്ലെങ്കിൽ നഷ്ടപ്പെടുന്നവന്റെ വേദന!! 

സ്നേഹപൂർവ്വം സ്വന്തം ചേട്ടൻ

Read more...

ഓർമകളേ... വിട!

>> 2014, ഫെബ്രുവരി 1, ശനിയാഴ്‌ച


അന്തിവെയിലിൽ നിഴലുകൾ തളർന്നുറങ്ങുന്ന 
വെള്ളാരംകുന്നിലെ പൂത്തുലഞ്ഞ ഇലഞ്ഞിമരത്തിന്റെ കീഴിൽ 
ഭൂതകാല സ്മരണകൾ അയവിറക്കി 
അയാൾ ഒരു നിമിഷം നിശ്ചലനായി ഇരുന്നു. 
അവസാനം തിരിച്ചെത്തിയിരിക്കുന്നു, 
വളരെ നീണ്ട പ്രയാണത്തിനുശേഷം.. 
ഇവിടെ പരിഷ്കാരത്തിന്റെ പൊയ്മുഖമണിയാത്ത ഈ ഗ്രാമത്തിൽ, 
ചിരകാല സ്വപ്നങ്ങളുടെ കാവൽക്കാരിയായ സുമയെ തേടി, 
മൂകമായ നിമിഷങ്ങളിൽ മൗനദുഖങ്ങളുടെ അസ്വസ്ഥമായ ദീനരോദനം കേൾക്കാൻ വർഷങ്ങളിലെ ചുടുനിശ്വാസവും പേറി, 
കാലാന്തരത്തിന്റെ മരുഭൂമിയിലെവിടെയോ കൈമോശം വന്ന് 
നഷ്ടപ്പെട്ട സ്വപ്നങ്ങളുടെ വിരിമാരിൽ മുഖമണച്ച് തേങ്ങുവാൻ.. 
ഒരിക്കലും പൂവണിയാത്ത മോഹങ്ങളുടെ 
ഭാരിച്ച ചുമടുമായി വിസ്മൃതിയുടെ സുഷുപ്തിയിൽ 
ലയിച്ചുകഴിഞ്ഞ മധുരസ്വപ്നങ്ങളെ തൊട്ടുണർത്താൻ.. 
വെള്ളിക്കൊലുസിന്റെ നാദമുണർത്തുന്ന 
പാദപതനങ്ങൾക്കായി കരിവളകളുടെ പൊട്ടിച്ചിരികൾക്കുവേണ്ടി 
അയാളുടെ മനസ്സ് മോഹിക്കുകയായിരുന്നു. 
ഇനിയൊരിക്കലും തിരിച്ചുവരാത്ത ഇന്നലകളേ വരൂ... 
ആത്മാർത്ഥമായി എന്നെ പുണരൂ...! 
സ്മരണകൾ വിടർത്തിയ ചിറകിന്റെ തണലിൽ ഞാനൊന്നു മയങ്ങട്ടെ! 
അങ്ങകലെ ചക്രവാള സീമയിൽ അസ്തമിക്കാൻ വെമ്പുന്ന 
പകലിന്റെ ചിറകടി. സന്ധ്യയുടെ മങ്ങിയ വെളിച്ചത്തിൽ 
കൂടുകളിൽ ചേക്കേറുന്ന കിളികളുടെ ആരവം. 
നേർത്ത ചൂളം വിളിയോടെ വീശുന്ന കുസൃതിക്കാറ്റിൽ 
അനുരാഗത്തിന്റെ ഈരടി പാടുന്ന മുളംകാട്.
താളം പിടിക്കുന്ന താഴ്വരകളിൽ വിരിയുന്ന കൈതപ്പൂക്കളുടെ മാദകഗന്ധം, 
കാട്ടുചെടികളെ കുളിരണിയിച്ചുകൊണ്ടൊഴുകുന്ന കാട്ടരുവിയോട് 
വിഷാദനിമഗ്നനായി അയാൾ തിരക്കി, 
എന്റെ മധുരസ്വപ്നങ്ങളുടെ കാവൽക്കാരിയായ സുമ എവിടെ? 
മോഹങ്ങളും മോഹഭംഗങ്ങളും നിറഞ്ഞ കഥകൾ പറയുന്ന 
ഏതോ അറിയപ്പെടാത്ത ലോകത്തേക്ക് അയാളറിയാതെ 
അയാളുടെ മനസ്സ് വഴുതി വീഴുകയായിരുന്നു. 
നാളെ പുതുമയുടെ ആശ്വാസവുമായി പുലരി വിടരുമ്പോൾ 
വരണ്യമാല്യവുമായി എത്തുന്ന വരന്‌ സമ്മാനിക്കാൻ 
വർണ്ണനൂലുകൾ കൊണ്ട് കിനാവുകൾ നെയ്യുന്ന സുമ എന്നെ ഓർക്കുന്നുണ്ടോ? 
പോക്കുവെയിലിൽ അരുണിമ പടരുന്ന 
കപോലങ്ങളിൽ ലജ്ജയുടെ നീലനിലാവുമായി 
ശിരസ്സിൽ പൂ കെട്ടി കൈനിറയെ കരിവള അണിഞ്ഞ് 
വെള്ളാരംകുന്നിലെ കാട്ടരുവിയുടെ തീരത്ത് 
കൈതപ്പൂക്കൾ തേടിവന്ന സുമ, 
നിന്നെ അപ്രതീക്ഷിതമായി കണ്ടുമുട്ടുമ്പോൾ എന്നിൽ 
സങ്കൽപ്പങ്ങൾ സ്വർണ്ണഗോപുരങ്ങൾ പടുത്തുയർത്തുകയായിരുന്നു. 
നമ്മുടെ പരിചയം പ്രണയമായി മാറിയപ്പോൾ 
നീ ഒരു ചിത്രശലഭത്തെ പോലെ എന്നിൽ നിന്നും 
പറന്നകലുന്നതിന്നുമുമ്പ് നിന്നെ സ്വന്തമാക്കാനുള്ള 
അഭിനിവേശം എന്നിൽ അനുദിനം വളർന്നുകൊണ്ടിരുന്നു, 
നിശയുടെ അന്ത്യയാമങ്ങളിൽ മാനത്ത് മധുമാസ ചന്ദ്രിക വിടരുമ്പോൾ 
വെള്ളാരം കുന്നിലെ പൂത്തുലഞ്ഞ ഇലഞ്ഞിമരത്തിന്റെ കീഴെ വെച്ച്
നിന്റെ നീണ്ടുനിവർന്ന നയനങ്ങളിലേക്കുറ്റു നോക്കിയപ്പോൾ 
ജീവിതകാലം മുഴുവൻ ഒരുമിച്ചു കഴിയാൻ 
ഞാൻ എത്രമാത്രം ആശിച്ചു..! 
വേനലിന്റെ തീക്ഷ്ണതയിൽ ചിറക് കരിഞ്ഞ 
വേഴാമ്പലിനെ പോലെ ഓർമകൾ വേട്ടയാടുന്നു!

Read more...

About This Blog

Lorem Ipsum

chintha.com

  © Blogger templates Sunset by Ourblogtemplates.com 2008

Back to TOP