വീരമൃത്യു ശ്രീ ഗണേശൻ (1985 ഒക്ടോബർ 28)

>> 2016 ഒക്‌ടോബർ 25, ചൊവ്വാഴ്ച


യൗവ്വനതീക്ഷ്ണമായ കാലം. 
കാരിരുമ്പിന്റെ പേശിയും സൗന്ദര്യം നിറഞ്ഞുതുളുമ്പുന്ന ശരീരവുമായി 
ചേറ്റുകുണ്ടിന്റെ സിംഹക്കുട്ടിയായി ജീവിതം 
ആടിത്തിമിർക്കുകയായിരുന്നു ആ യുവാവ്.
സംഘത്തിന്റെ നെടുംകോട്ടയായ ചേറ്റുകുണ്ടിൽ 

ചെറുപ്പം തൊട്ടേ കേട്ട “നമസ്തേ സദാ വത്സലേ മാതൃഭൂമേ” എന്ന മന്ത്രം 
ഹൃദയത്തിൽ ആവാഹിച്ച് ശാഖകളിൽ സൂര്യനമസ്ക്കാരം ചെയ്ത് 
ജീവിതത്തിൽ “ദക്ഷയും ആരമയും” സ്വീകരിച്ച് വളർന്നവൻ. 
കേരളത്തിൽ ഒരുകാലത്ത് ഏറ്റവും കൂടുതൽ സംഖ്യയുണ്ടായിരുന്ന ശാഖ നടന്ന സ്ഥലം. കാസറഗോട് ജില്ലയിലെ ചരിത്രപ്രസിദ്ധമായ ബേക്കൽ കോട്ട സ്ഥിതി ചെയ്യുന്ന 
പള്ളിക്കര ഗ്രാമ പഞ്ചായത്തിൽ ഉൾപ്പെട്ട പ്രദേശം. 
തണ്ടുമ്മൽ കോരൻ-ദേവകി ദമ്പതികളുടെ മൂന്നാമത്തെ മകനായിരുന്നു ഗണേശൻ. 
ശാഖാ പ്രവർത്തനം ഒടുവിൽ മുഖ്യശിക്ഷക് വരെ എത്തിനിൽക്കുന്ന കാലം. 
കടലിലും പുഴയിലും മീൻ പിടിക്കുകയായിരുന്നു തൊഴിൽ. 
യുവത്വത്തിന്റെ വേലിയേറ്റത്തിൽ ഗണേശന്റെ ജീവിതത്തിലും 
പ്രണയം പൂത്തുനിന്ന കാലം. ഷക്കീന എന്ന മുസ്ളിം പെൺകുട്ടി. 
പരസ്പ്പരം അഗാധമായി സ്നേഹിച്ചിരുന്നു. 
ഒന്നിച്ചുള്ള ഒരു ജീവിതം ആഗ്രഹിച്ചിരുന്നു ഇരുവരും. 
ആയിടയ്ക്കാണൂ BJPയുടെ ദശാകാല സന്ധി രൂപപ്പെട്ട തിരഞ്ഞെടുപ്പ് വരുന്നത്. 
1984ലെ ലോകസഭാ തിരഞ്ഞെടുപ്പ്. 
ഫലം വന്നപ്പോൾ BJPയ്ക്ക് ലോകസഭയിൽ ആകെയുണ്ടായിരുന്ന 2 സീറ്റും നഷ്ടപ്പെട്ടു. വാജ്പേയും അഡ്വാനിയും ദയനീയമായി തോറ്റ ഒരു തിരഞ്ഞെടുപ്പ് അന്തരീക്ഷം. 
ഫലം വന്നതിനെ തുടർന്ന് പൊടുന്നനെ ആഹ്ളാദപ്രകടനമായി 
മുസ്ളിം ലീഗുകാർ ലോറികളിൽ ആയുധങ്ങളുമായി ചേറ്റുകുണ്ട് ആക്രമിച്ചു. 
പെട്ടെന്നുണ്ടായിരുന്ന ആക്രമത്തിൽ പലരും ഓടി. 
പിന്നെ വീടുകൾക്ക് നേരെ അക്രമവുമായി ലീഗുകാർ മുന്നേറി. 
കടപ്പുറത്തായിരുന്ന ഗണേശനും സംഘവും ഓടിയെത്തി നേരിട്ടു. 
ലീഗുകാർ തിരിഞ്ഞോടി. സമയം രാത്രി 8 മണിയായിക്കാണും. 
സംഘട്ടത്തിനിടയിൽ അക്രമകാരിലൊരാൾ കൊല്ലപ്പെട്ടു. 
ചേറ്റുകുണ്ട് പിന്നെ പരിഭ്രാന്തിയിലായി. 
144 പ്രഖ്യാപിക്കപ്പെട്ടു. പോലീസ് നരനായാട്ടിനിറങ്ങി. 
കയ്യിൽ കിട്ടിയ എല്ലാ പുരുഷൻമാരേയും പൊക്കി. 
പ്രതികളായി ഗണേശനും ഭാസ്ക്കരനെന്ന ബാസനും. 
ആഴ്ചകൾക്ക് ശേഷം കോടതിയിൽ ഹാജരായി. 
കോടതി പരിസരം ലീഗുകാരാൽ നിറഞ്ഞുകവിഞ്ഞു. 
ഒരു കൂസലുമില്ലാതെ ചുണക്കുട്ടികളെ പോലെ അവർ 
കോടതി നടപടികൾ നേരിട്ട് പുറത്തിറങ്ങി. 
പിന്നെ മാസങ്ങളിലായി കേസിനു ഹാജരാവുമ്പോഴും 
ലീഗുകാരെ കൊണ്ട് കോടതി പരിസരം നിറയുമായിരുന്നു. 
യാതൊരു ഭയലേശവുമില്ലാതെ ഗണേശനും ബാസനും 
കാഞ്ഞങ്ങാടിന്റെ വഴികളിൽ നടന്നുനീങ്ങി. മാസങ്ങൾക്ക് ശേഷം ജാമ്യം ലഭിച്ചു.
 ദിവസങ്ങളും മാസങ്ങളും കടന്നുപോയി. 
ആയിടയ്ക്കായി ഗണേശനിൽ ചില മാറ്റങ്ങൾ സംഭവിക്കാൻ തുടങ്ങി. 
സംഘാധികാരികളും വീട്ടുകാരും അതീവജാഗ്രതയോടെ 
പലപ്പോഴായി ഉപദേശിച്ചിട്ടും സ്വീകരിക്കാതെ 
3 മുസ്ളിം ചെറുപ്പക്കാരുമായി ഗണേശൻ ചങ്ങാത്തം തുടങ്ങി. 
അവരുടെ വാക്കുകൾ അവനു വിശ്വാസമായിരുന്നു. 
രാവും പകലും ഇവർ ഗണേശന്റെ കൂടെയായി.  
ഇതൊരു വൻചതിയാണെന്ന് പലരും പറഞ്ഞുനോക്കിയെങ്കിലും 
“അവർക്ക് എന്റെ ഒരു രോമം പോലും പൊട്ടിക്കാൻ കഴിയില്ല” എന്ന് പറഞ്ഞ് 
ഞങ്ങളെ ഒഴിവാക്കുമായിരുന്നു. 
മതം മാറി മുസ്ളിമായ പുതിയ അബ്ബാസിന്റെ മകൻ കടപ്പുറത്ത് താമസിക്കുന്ന അന്തുക്ക, 
ചേറ്റുകുണ്ട് സ്വദേശികളായ അസിനാർ, മജീദ് എന്നിവരായിരുന്നു ഇവർ. 
പല പാതിരാത്രികളിലും ഇവരുടെ കൂടെ ഗണേശൻ 
ഇവർ വിളിച്ച സ്ഥലങ്ങളിൽ പോകാറുണ്ട്. 
ശരിക്കും ഇവർ ഗണേശനെ വലയിലാക്കി. 
ഗണേശനു അത്രയ്ക്കും ഇവരെ വിശ്വാസമായിരുന്നു. 
ഒരിയ്ക്കലും അവർ വഞ്ചിക്കില്ല എന്ന് അവൻ എന്നോടും പറഞ്ഞിട്ടുണ്ട്. 
ഒരിയ്ക്കൽ ഞാൻ കാഞ്ഞങ്ങാട് പ്രസിൽ ജോലി ചെയ്തുകൊണ്ടിരിക്കുന്ന കാലം. 
രാത്രിയായിരുന്നു ജോലി. രാത്രി 12 മണിയായപ്പോൾ ഒരു ചായ കുടിക്കാൻ 
ബസ് സ്റ്റാന്റിൽ ചെന്നപ്പോൾ അവിടെ ഗണേശനും ഇവരും. 
ഞാൻ വിളിച്ച് ചോദിച്ചപ്പോൾ ഗണേശൻ എന്നെ വഴക്ക് പറയ്കയാണു ചെയ്തത്. 
ഉപദേശം ഒരിയ്ക്കലും അവൻ കേൾക്കില്ലായിരുന്നു. 
അതായിരുന്നു അവന്റെ പ്രകൃതം. അതിനിടയിൽ പ്രണയം മൂർദ്ധന്യാവസ്ഥയിലെത്തി. 
വീട്ടുകാർ ഷക്കീനയെ മർദ്ദിച്ചും പീഢിപ്പിച്ചും പിൻമാറാൻ പ്രേരിപ്പിച്ചുകൊണ്ടേയിരുന്നു. 
മർദ്ദനം സഹിയ്ക്കവയ്യാതെ ഒരു രാത്രി അവൾ വീട് വിട്ടിറങ്ങി. 
ചേറ്റുകുണ്ട് സർക്കാർ കിണറിന്നടുത്തെത്തി ഗണേശനെ ആളയച്ചു വരുത്തി. 
അവൻ അവളേയും കൊണ്ട് വീട്ടിൽ വന്നു. 
കൊലക്കേസ്സ് തീരുന്നതിനു മുമ്പേ ഒരു മുസ്ളിം പെൺകുട്ടിയേയു 
തട്ടിക്കൊണ്ടുവന്നതായി പിന്നേയും കേസ്സുകൾ ഉണ്ടായെങ്കിലോ 
എന്ന് ഭയന്ന് വീട്ടുകാർ അവളെ പറഞ്ഞും സമാധാനിപ്പിച്ചും 
വീട്ടിലേക്ക് പോകാൻ പറഞ്ഞു. സമ്മതിക്കാതെ 
ആത്മഹത്യ ചെയ്യുമെന്ന് പറഞ്ഞപ്പോൽ കേസ്സ് കഴിയട്ടെ, 
അത് കഴിഞ്ഞ് രജിസ്റ്റർ കല്യാണം നടത്തിത്തരാമെന്ന് 
പറഞ്ഞതിന്റെ ഉറപ്പിൽ അവൾ തൽക്കാലം വീട്ടിലേയ്ക്ക് പോകാൻ സമ്മതിച്ചു. 
ഗണേശൻ തന്നെ കൊണ്ടുപോയി വിട്ടു. 
ഈ സംഭവം കൂടി അറിഞ്ഞതോടെ ലീഗുകാർ അവരുടെ ഗൂഢാലോചനയ്ക്ക് ആക്കം കൂട്ടി. സംഭവിക്കാനുള്ളത് സംഭവിച്ചു. 
ഒരു ദിവസം രാത്രി ഗണേശനും ഈ മൂവരും ചേർന്ന് മൂക്കറ്റം മദ്യപിച്ചു. 
രാത്രി 11 മണിയോടുകൂടി ചേറ്റുകുണ്ട് രാഘവേട്ടന്റെ ഹോട്ടലിന്റെ 
തിണ്ണയില് കിടക്കാനായി ഗണേശൻ നീങ്ങി. 
ആ സമയവും സ്ഥലവും നന്നായി ഉറപ്പിച്ച ഈ കാപാലികർ 
ഗുഡ് നൈറ്റും പറഞ്ഞു ഇറങ്ങിപ്പോയി. ഗണേശൻ നല്ല ഉറക്കത്തിലായി. 
കൂടെ ഗണേശന്റെ അയൽക്കാരനും സംഘാനുഭാവിയുമായ 
ഒരു കൂട്ടുകാരനും കൂടെ കിടക്കാനുണ്ടായിരുന്നു. 
ഏകദേശം 1 മണിയോടുകൂടി മുൻകൂട്ടി പ്ളാൻ ചെയ്ത് തയ്യാറാക്കിയ 
ഒരു സംഘം ലീഗുകാർ വന്ന് നല്ല ഉറക്കത്തിലായിരുന്ന 
ഗണേശന്റെ അടുത്ത് വന്ന് ഗണേശാ ഗണേശാ എന്ന് വിളിച്ചു. 
പെട്ടെന്ന് കണ്ണ്‌ തുറന്ന ഗണേശന്റെ കണ്ണിൽ നിറച്ചും 
മുളക് പൊടി വിതറി വെട്ടാൻ തുടങ്ങി. 
അവന്റെ അടുത്ത് ചെല്ലാൻ ഭയം കാരണം വാരികുന്തം പൊലുള്ള 
ആയുധങ്ങളിൽ വിഷം പുരട്ടി ആയിരുന്നു കുത്തിയത്. 
തലങ്ങും വിലങ്ങും കുത്തിക്കീറി. 
കണ്ണിലെ നീറ്റലും ചോരച്ചാലും വകവെയ്ക്കാതെ അതിൽ ഒരുത്തനെ 
കൈത്തണ്ടയിലാക്കിയ ഗണേശന്റെ വലത് കൈ 
വിടുവിക്കാനായി മസിൽ കൊത്തിക്കീറുകയായിരുന്നു ചെയ്തത്. 
കമിഴ്ന്ന് വീണുപോയ ഗണേശന്റെ സുഷുമ്നാനാഡി വെട്ടിക്കീറി. 
ഈ സമയം സമീപത്ത് കിടന്നുറങ്ങിയ അയല്ക്കാരനായ കൂട്ടുകാരൻ 
ഇതൊക്കെ കണ്ട് വിറങ്ങലിച്ചുപോയി എന്നാണു പറഞ്ഞത്. 
ഒടുവിൽ എല്ലാം കഴിഞ്ഞു അവർ പോയപ്പോൾ 
കൂട്ടുകാരൻ തൊട്ടടുത്ത അവന്റെ വീട്ടിലെത്തി വിവരം അറിയിക്കുകയായിരുന്നു. 
എല്ലാവരും ഓടിക്കൂടിയയപ്പോൾ അപ്പോഴും ബോധം നശിക്കാതെ 
ഗണേശൻ ചോരയിൽ കുളിച്ചുകിടക്കുകയായിരുന്നു. 
ഉടൻ തന്നെ കാഞ്ഞങ്ങാട് ഗവ. ആസ്പത്രിയ്‌ലേക്കും 
പിറ്റേന്ന് മംഗലാപുരം ആസ്പത്രിയിലേക്കും കൊണ്ടുപോയി. 
ഒരാഴ്ച കഴിഞ്ഞ് മംഗലാപുരം പോയി ഞാൻ കണ്ടപ്പോൾ 
കഴുത്തിനു താഴെ പൂർണ്ണമായും ചലനശേഷി നഷ്ടപ്പെട്ടിരുന്നു. 
ഇനിയോരു തിരിച്ചു വരവില്ലെന്ന് മനസ്സിലാക്കി പുറത്തേക്കിറങ്ങുമ്പോഴും 
പ്രസരിപ്പ് നഷ്ടപ്പെട്ടിട്ടില്ലാത്ത അവന്റെ മുഖം 
എന്റെ മനസ്സിൽ നിറഞ്ഞുനിൽക്കുകയായിരുന്നു.  
10 ദിവസത്തിനു ശേഷം 1985 ഒക്ടോബർ 28നു 
ആ നടുക്കുന്ന വാർത്ത ജനങ്ങൾ ശ്രവിച്ചു. ഗണേശൻ മരിച്ചു. 
ആരോടും ഒന്നും പറയാതെ ഒരുപാട് ചോദ്യങ്ങൾ ബാക്കിയാക്കി 
ഗണേശൻ ഓർമ്മയായി. കോട്ടക്കുന്നിൽ നിന്ന് വിലാപയാത്രയായി 
മൃതദേഹം ചേറ്റുകുണ്ടിലെത്തിച്ച് വീരോചിതമായി 
ആയിരക്കണക്കിനു ജനങ്ങൾ സാക്ഷിയായി സംസ്ക്കരിച്ചു. 
ചേറ്റുകുണ്ടിന്റെ വീരകേസരി ഭാരത മാതാവിന്റെ പാദത്തിങ്കൽ 
ഒരു അർച്ചനാ പുഷ്പമായി ഞെട്ടറ്റുവീണു. 

Read more...

വീണ്ടും ഒരോണം കൂടി...

>> 2016 സെപ്റ്റംബർ 13, ചൊവ്വാഴ്ച


പോയകാലത്തിന്റെ ഓർമ്മകൾക്ക് പൂക്കളം തീർത്ത്
ആടിത്തിമിർത്ത ആ കുട്ടിക്കാലം
ഒരിക്കൽക്കൂടി വന്നണഞ്ഞപോലെ.
അപ്പന്റെ കയ്യും പിടിച്ച്
പുതിയകോട്ടയിൽ വഴിവാണിഭം നടത്തിയിരുന്ന
ചെട്ടിയാറിൽ നിന്ന് വള്ളിട്രൗസറും
വരയൻ ഷർട്ടും വാങ്ങിച്ച് കോട്ടച്ചേരി വരെ നടന്ന്
അവിടെയുള്ള ഹോട്ടലിൽ നിന്ന് ചായയും സുഖിയനും തിന്ന്
വീട് എത്തുന്നതു വരെ മനസ്സിൽ ഒരായിരം
പൂത്തിരി വിരിയിച്ച് നടന്ന ആ നല്ല കാലത്തോടൊപ്പം
മനസ്സിൽ സ്നേഹപൂക്കളം തീർത്ത അപ്പനും
ഓർമ്മകളിൽ കടന്നുവരുന്നു.
ഓണദിവസം വന്നണയാൻ ഉറക്കം വരാത്ത ഉത്രാടവും
പുത്തനുടുപ്പിന്റെ പുതുമണവും പേറി
അയൽപക്കത്തെ പിള്ളേരോടോപ്പം
പത്രാസ് കാണിച്ച ആ നല്ലകാലം.!
കാലത്തിന്റെ മാറ്റം ഓർമ്മകൾക്ക് പോലും
കരിപുരണ്ടുപോയ ഇന്നിന്റെ യാന്ത്രികമായ
ഓണത്തിനു പൂക്കളം തീർക്കാൻ മുറ്റം തേടി,
കാർപ്പോർച്ചെന്ന ആധുനിക മലയാളി​‍ൂടെ
തലയെടുപ്പിന്റെ ഇട്ടാവട്ടത്തിൽ പ്ളാസ്റ്റിക്ക് പൂക്കൾ കൊണ്ട്
പൂക്കളം തീർക്കുന്ന പുതുതലമുറയും
ഇൻസ്റ്റന്റ് പായസവും റെഡിമെയ്ഡ് ഫുഡുമായി
ഓണസദ്യയും ഉണ്ട്
വിഡ്ഢിപ്പെട്ടിക്ക് മുന്നിൽ മനസ്സ് രമിക്കുന്ന
മലയാളികൾക്കിടയിലും നന്മ നഷ്ടപ്പെടാതെ,
ഗൃഹാതുരത്വം കാത്തുസൂക്ഷിച്ച്
അവശേഷിക്കുന്ന തൊടിയിൽ ഇത്തിരി തുമ്പപ്പൂവും
വിഷം തീണ്ടാത്ത വെണ്ടയും പയറും വിളയിച്ച്
നിറമുള്ള സങ്കല്പ്പങ്ങളും സ്വപ്നങ്ങളും കാത്തുസൂക്ഷിക്കാൻ
ഈ ഓണക്കാലമെങ്കിലും നമുക്കെല്ലാവർക്കും കഴിയട്ടെ.
ഏവർക്കും മനം നിറഞ്ഞ ഓണാശംസകൾ..



Read more...

പ്രതീക്ഷ

>> 2015 ഓഗസ്റ്റ് 8, ശനിയാഴ്‌ച

ഒരു നീണ്ട കാലയളവിന്റെ ദൈർഘ്യം 
ജീവിതത്തിനേല്പ്പിച്ച മാറ്റം ഒരുപാടാണ്‌. 
ശരീരത്തിലെ മാറ്റത്തോടൊപ്പം മനസ്സിന്റെ മാറ്റവും 
വലിയ അളവോളം സ്വാധീനം ചെലുത്തി. 
പഴയ കാലത്തിന്റെ ഓർമകൾ 
ഇടവേളകളിൽ എന്നെ വല്ലാതെ തളർത്താറുണ്ട്.
കാലത്തിന്റെ കറുത്ത അധ്യായങ്ങൾ
ഇന്നെനിക്ക് മറവിയുടെ കയങ്ങളിലാണ്‌.
കാരണമില്ലാതെ ചിലപ്പോൾ ദേഷ്യം കടന്നുവരുന്നത്
ഒരുപക്ഷെ പ്രായത്തിന്റെ പ്രതിഭാസമായിരിക്കാം.
എല്ലാം നേടണമെന്ന മോഹം ഇവിടെ വരെ എത്തിച്ചു.
ഒന്നുമായില്ലെങ്കിലും
എല്ലാം ആവുമെന്ന പ്രതീക്ഷയിലാണിപ്പോഴും....

Read more...

ഒരു മണ്ഡലകാലത്തിന്റെ ഓർമ്മ..

>> 2014 നവംബർ 22, ശനിയാഴ്‌ച


ബാല്യം കടന്നുവന്ന വഴികളിൽ 

ശരണകീർത്തനങ്ങളാൽ മുഖരിതമായ രാവുകൾ പെയ്തിറങ്ങിയ ഒരു ഭൂതകാലത്തിന്റെ മഞ്ഞണിഞ്ഞ ഓർമ്മകളിൽ നിറഞ്ഞുനിൽക്കുന്നത് ശ്രീ. കുമാരസ്വാമിയാണ്‌. ഗംഭീരശബ്ദത്തിന്നുടമയായ സ്വാമിയുടെ ശരണം വിളികൾ കേൾക്കുമ്പോൾ അക്ഷരാർത്ഥത്തിൽ 
അന്തരീക്ഷം പോലും കാതോർത്തുനിന്നിരുന്നു. 
പത്തിരുപതോളം ശിഷ്യസമ്പത്തിന്നുടമയായ ഗുരുസ്വാമിയായിരുന്നു കുമാരസ്വാമി. 
ആ കാലഘട്ടത്തിൽ ഒരു ദാദയായി വിലസിയിരുന്ന കുമാരേട്ടൻ പക്ഷെ മാലയിട്ടാൽ പിന്നെ സ്വയം അയ്യപ്പദാസനായി മാറുമായിരുന്നു. 
അതുകൊണ്ടുതന്നെ ഞങ്ങൾ പിള്ളേരുകൾക്ക് സ്വാമിയോട് വലിയ ആദരവും ബഹുമാനവും ഉണ്ടായിരുന്നു. 
കളഭവും ഭസ്മവും കൂടിക്കലർന്ന സ്വാമിമാരുടെ മണം 
ഒരു പ്രത്യേകത തന്നെയായിരുന്നു. 
ചിറക്കാൽ തോടിന്റെ അരിച്ചിറങ്ങുന്ന തണുപ്പിൽ 
അരയോളം വെള്ളത്തിൽ നിന്നുകൊണ്ടുള്ള ശരണംവിളികൾ കേൾക്കാൻ കാതോർത്തിരുന്ന ഭക്തകാലമായിരുന്നു അത്. മണ്ഡലകാലം മുഴുവൻ ഞങ്ങളും മണികണ്ഠൻമാരായി സ്വാമിമാരുടെ കൂടെ രണ്ട് നേരവും 
ശരണം വിളികളുമായി കൂട്ടുകൂടുക പതിവാണ്‌. 
സത്യത്തിൽ ഭക്തിയേക്കാളേറെ ഞങ്ങൾക്ക് പ്രിയം 
രാത്രിയിലെ ഭിക്ഷയെന്ന കൊള്ളിക്കറിയും 
ചില ദിവസങ്ങളിൽ അടുത്തുള്ള  വീടുകളിൽ നടത്തുന്ന ഭിക്ഷയെന്ന സുഭിക്ഷമായ ഭക്ഷണത്തിലുമായിരുന്നു. 
മൊട്ടംചിറ അമ്പലത്തിലെ ശ്രീകോവിലിന്‌ പുറത്ത് ഇടതുവശത്തായിരുന്നു അയ്യപ്പസ്വാമിയുടെ ഫോട്ടോ വെച്ചുള്ള ദീപാരാധനയും ശരണം വിളികളും. 
ശരണം വിളി കഴിഞ്ഞുവേണം ഭക്ഷണം കിട്ടാൻ. 
അതിനുള്ള തിരക്ക് കൂട്ടൽ ഞങ്ങൾ പിള്ളേർ മൽസരിച്ച് സ്വാമിമാർ, സ്വാമിയേ.. എന്നു തുടങ്ങുമ്പോൾ തന്നെ ശരണമയ്യപ്പാ എന്നു വിളിച്ച് സ്പീഡ് കൂട്ടുമായിരുന്നു.
പടിപ്പാട്ട് പാടി നമസ്ക്കരിക്കാൻ സ്വാമിമാർ കിടക്കുമ്പോൾ ഞങ്ങളും നമസ്ക്കരിക്കും. 
ചുരുങ്ങിയത് മൂന്നുനാലു പ്രാവശ്യമെങ്കിലും സ്വാമിമാർ എഴുന്നേൽക്കുന്നുണ്ടോ എന്നു നോക്കുമായിരുന്നു. 
ഒടുവിൽ കെട്ടുനിറയുടെ മുഹൂർത്തം ഞങ്ങൾക്ക് ഒരാഘോഷമായിരുന്നു. 
കാരണം സ്വാമിമാർ പോയിവരുന്നതുവരെ 
നിത്യകർമ്മങ്ങളും ദീപാരാധനയും ഞങ്ങളുടെ നിയന്ത്രണത്തിലാണ്‌. 
പുഴയിൽ പോയി കുളിച്ച് നനഞ്ഞ തോർത്തുടുത്ത് 
കയ്യിലും ദേഹത്തും ഭസ്മം പൂശി അറിയാവുന്ന 
ശരണം വിളികൾ വിളിച്ച് അറിയാതെ സ്വാമിമാരായി മാറും. ഇതിന്റെ ഗമ ഞങ്ങളിലെ നടപ്പിലും ഇരിപ്പിലും കാണാമായിരുന്നു. അന്നേരങ്ങളിലും കുമാരസ്വാമിയുടെ അമ്മ ചോയിച്ചിവല്യമ്മ ഭിക്ഷയുണ്ടാക്കി തരും. 
ആദ്യമായി ഞാൻ മൈക്കിനുമുന്നിൽ സംസാരിക്കുന്നത് കെട്ടുനിറയിൽ അയ്യപ്പനാമങ്ങൾ ചൊല്ലികൊണ്ടാണ്‌. പിൽക്കാലത്ത് രാഷ്ട്രീയവേദികളിലും അല്ലാതേയും മൈക്കിനു മുന്നിൽ രണ്ടു വാക്കെങ്കിലും പറയാൻ കഴിഞ്ഞത് ഈ അനുഭവസമ്പത്തിലൂടെയാണെന്നത് 
അഭിമാനപൂർവ്വം സ്മരിക്കട്ടെ. 
കെട്ടുനിറ കഴിഞ്ഞ് കുമാരസ്വാമിയുടെ തലയിൽ 
ഇരുമുടികെട്ട് ഏറ്റിയുള്ള ശരണം വിളി 
അവിടെ കൂടിയിരിക്കുന്ന ബന്ധുക്കളും നാട്ടുകാരും അടങ്ങിയ ഭക്തരിൽ സങ്കടവും കരച്ചിലും ഉണ്ടാക്കുമായിരുന്നു. 
അത്രയ്ക്കും ഹൃദയസ്പൃശ്യമായ ഉച്ഛാരണശൈലിയോടെ ആയിരിക്കും കുമാരസ്വാമിയുടെ അപ്പോഴത്തെ ശരണംവിളികൾ. കാലം മാറി! കഥ മാറി! 
ശബരിമലയാത്ര ഇന്നൊരു ഫാഷനായി മാറ്റിയ പുത്തൻ തലമുറകളുടെ ഇടയിൽ വേറിട്ടൊരു മണ്ഡലകാലവും ഗുരുസ്വാമിയായ കുമാരസ്വാമിയുടെ ഓർമ്മയും 
ഒരു കർപ്പൂരദീപം പോലെ ജ്വലിച്ചുനില്ക്കുന്നു.

Read more...

അശ്രുപൂജ

>> 2014 ജൂലൈ 26, ശനിയാഴ്‌ച

 
















ഒറ്റപ്പെട്ടുപോയ ബാല്യത്തിന്‌ സനാഥത്വം നൽകിയ
മഹാത്മാവേ മാപ്പ് നൽകുക ഈ നിഷേധിയായ പുത്രന്‌.
കടം കൊണ്ട പ്രത്യയശാസ്ത്രത്തിന്‌ ഇടം നൽകാതെ
നേരിന്റെ ചൂരിൽ തിളയ്ക്കുന്ന രക്തവുമായി
കൗമാരം കലങ്ങിമറിഞ്ഞപ്പോഴും, അറിഞ്ഞില്ല ഞാൻ
ഒരു പിതാവിന്റെ ഹൃദയവേദന
ഒരച്ഛന്റെ ആത്മവേദനയറിയാൻ വൈകിയാണെങ്കിലും-
ഒരു മകൻ ജനിക്കേണ്ടിവന്നു...
ഒരുവേള വൈകിയാൽ നിറയുന്ന വേദനയുടെ ആഴം,
ഒരച്ഛന്റെ ആധി നിറയും നിമിഷങ്ങൾ
എല്ലാം അറിയുന്നു ഞാനിന്ന്‌
മാപ്പുചോദിക്കാൻ, മാപ്പേകാൻ 

ഇന്നെനിക്ക് അച്ഛനില്ലാതെ പോയി!
തുടിക്കും സ്മരണകൾ തുണയായി ജീവിക്കും 

അച്ഛന്റെ ഓർമ്മകൾക്കു മുന്നിൽ 
കേഴുന്നു ഞാൻ ഹൃദയനൊമ്പരമായി 
കാറ്റായ് മഴയായ് സ്വപ്നമായ് നിറയും 
പുണ്യമാം ആ ധന്യാത്മസാന്നിധ്യം..!

Read more...

കാലം സാക്ഷി!

>> 2014 ജൂൺ 26, വ്യാഴാഴ്‌ച

എന്റെ അനിയാ,


ഈ കത്ത് ഒരാവർത്തി ഒന്നിച്ചു വായിച്ചു തീർക്കാതെ സമയമുള്ളപ്പോൾ മനസ്സിരുത്തി 
മന:സമാധാനത്തോടെ വായിക്കുക.
കാരണം മനസ്സിരുത്താതെ ഉദാരമായി 
പലതും ചെയ്തതിന്റെ ഫലം 
ഇന്ന് നമ്മൾ അനുഭവിച്ചുകൊണ്ടിരിക്കുകയാണല്ലോ. 
നീ ഓർക്കുന്നുണ്ടോ നമ്മൾ കഴിഞ്ഞ ആ പഴയ കാലം? 
മനസ്സ് നിറേ പ്രണയവും മനം നിറയെ പ്രതീക്ഷകളുമായി മോഹിച്ചുനടന്ന നിന്റെ കൗമാരവും എന്റെ യവ്വനവും... 
കേറിക്കിടക്കാൻ ഒരു കൂരയില്ലാതെ അലഞ്ഞുതിരിഞ്ഞ 
ആ രാത്രികളിൽ പുറമ്പോക്കിലെ തൽക്കാല തണലിൽ നിന്ന് അലക്ഷ്യമായി നടന്നുനീങ്ങിയ പകലുകൾ. 
സ്വന്തത്തേക്കാളും ബന്ധത്തേക്കാളും ഉപരി സ്നേഹത്തിന്റെ 
ബാലപാഠത്തിൽ നിന്ന് അക്ഷരങ്ങൾ തിരഞ്ഞ നമ്മൾ ഒടുവിൽ 
എത്തേണ്ടിടത്തു തന്നെ എത്തിച്ചേർന്ന ധന്യനിമിഷങ്ങൾ. 
ഇണങ്ങിയും പിണങ്ങിയും രാത്രിയും പകലും മാറിമാറി വന്നുപോയപ്പോൾ പാറുമ്മൂമ്മയുടെ ചീത്തവിളികൾ പോലും നമുക്ക് രസമുള്ളതായിരുന്നു. 
അമ്മൂമ്മയുടെ ചോർന്നൊലിക്കുന്ന ആ കുടിലിന്റെ തുറസ്സായ സ്ഥലത്ത് മലർന്ന് കിടന്ന് നേരെ നോക്കുമ്പോൾ പൊട്ടിയൊലിച്ച ഓലക്കീറുകൾക്കിടയിലൂടെ ആകാശത്തിന്റെ നീലിമ കണ്ട് ഒരിക്കലും നടക്കാത്ത ഒരുപാട് സ്വപ്നങ്ങൾ 
നെയ്തെടുത്തത് നീ ഓർക്കാറുണ്ടോ? 
പ്രണയവും പ്രേമവും തിരിച്ചറിയാതെ അന്തിച്ചു നിന്ന 
നിന്റെ കൗമാരത്തെ അമ്പലവയലിന്റെ അരിക് ചേർന്ന 
റോഡരികിലെ കലുങ്കിൽ വെച്ച് ഞാൻ ചോദ്യം ചെയ്തപ്പോളുണ്ടായ നിന്റെ ജാള്യത നിനക്ക് മറക്കാനാവുമോ? കണ്ണുനീരിന്‌ കടലോളം ഉപ്പുണ്ടെന്ന് തിരിച്ചറിഞ്ഞ 
എത്രയെത്ര രാത്രികളാണ്‌ നമുക്ക് മുന്നിലൂടെ കടന്നുപോയത്? 
അതിനിടയിൽ നമ്മുടെ പ്രദീപിന്‌ ജോലികിട്ടി ഗുജറാത്തിൽ പോയപ്പോൾ നഷ്ടപ്പെട്ട സൗഹൃദം നമ്മൾ പങ്കുവെച്ചതും ഡാഡുവിന്റെ തിരോധാനവും നമ്മളിലെ ബന്ധത്തിന്റെ 
ദൃഢത ഒന്നുകൂടി ഊട്ടിയുറപ്പിച്ചു. 
ഒന്നുമില്ലായ്മയിൽ നിന്ന് എല്ലാം നേടാമെന്ന തിരിച്ചറിവ് ഇന്ന് നമ്മെ ഇവിടം വരെ എത്തിച്ചു. 
എങ്കിലും ഒരിക്കലും തിരിച്ചു വരാനാവാത്ത 
ആ നല്ല കാലത്തിന്റെ ഓർമ്മക്കൾ കൈവിടാതിരിക്കുക. 
നിന്റെ നിരന്തരമായ യചനകൾക്കൊടുവിൽ 
കേറിക്കിടയ്ക്കാൻ ഒരു കൂര പണിയാൻ  
ശങ്കുണ്ണിചേട്ടൻ സ്ഥലം തന്നതും നമ്മുടെ സ്വപ്നങ്ങൾക്കതീതമായ  ഒരു വീട് പണിതതും കാലം സാക്ഷി! 
ആ വീടിനുവേണ്ടി നീയൊഴുക്കിയ വിയർപ്പിന്റെ വില ഇന്നാ വീടിന്‌ ലക്ഷങ്ങൾ വില നിശ്ചയിക്കുന്നവർ അറിയുന്നില്ല. 
ആ വീടിന്നുള്ളിൽ അവശേഷിച്ചുപോയ 
നമ്മുടെ നിശ്വാസങ്ങളെ എത്ര ലക്ഷങ്ങൾക്കും 
മായ്കാനാവില്ല മധു. ആ വീടിന്റെ ഓരോ ചുമരുകൾക്കും പറയാനുള്ളത് നമ്മളെ കുറിച്ചുമാത്രമായിരിക്കും.  നിനക്കോർമ്മയുണ്ടോ ഒരുവേള ഒരു കുപ്പി ബിയറിന്റെ ലഹരിയിൽ നമ്മൾ ടെറസ്സിൽ ആനന്ദനൃത്തമാടിയത്. 
നിറഞ്ഞ രാത്രിയിൽ പൂനിലാ ചന്ദ്രന്റെ പൂർണ്ണവെളിച്ചത്തിൽ ആരും കാണാതെ അന്ന് ആടിതീർത്തത് 
ആരോടൊക്കെയോ ഉള്ള രോഷമായിരുന്നു. 
ബാലസുധ“യുടെ മാസ്മരികപ്രളയത്തിൽ  
ഒലിച്ചുപോയ വെളുപ്പാൻ കാലം പുലർന്നത് 
കുമാരൻ മാസ്റ്ററുടെ വിശാലമായ പറമ്പിലായിരുന്നു. 
ഒടുവിൽ ആ വയറിളക്കത്തിന്റെ ക്ഷീണം ഒരാഴ്ചയോളം നമ്മെ വിട്ടുപിരിയാതെ നിന്നതും വൈദ്യനെ അന്വേഷിച്ച് പരിയാരത്ത് ചെന്ന് വീടെത്തിയപ്പോൾ മരിക്കാൻ കിടക്കുന്ന വൈദ്യനെ കണ്ടിട്ട് തിരിഞ്ഞു നടന്നതും കാലം നമ്മിലേൽപ്പിച്ച ഒരു സത്യത്തിന്റെ ബക്കിപത്രം മാത്രം.   
കാലത്തിന്റെ കടന്നുവരവിൽ അധിനവേശശക്തികൾ നമ്മെ ഭരിക്കാൻ തുടങ്ങിയതും 
മ്മുടെ സഹോദരൻ ആ ഭീകരശക്തിയുടെ അടിമയായതും 
നമ്മളെ നാടുകടത്തിയതും ഒരു ചരിത്രസത്യം. 
ഇനി ഒരിക്കലും നമുക്ക് നമ്മുടേതെന്നു അഭിമാനപൂർവ്വം പറഞ്ഞിരുന്ന ആ വീടിൽ സ്ഥാനമില്ല. 
അവിടെ നിന്ന് ഒരു പക്ഷെ നമ്മെ തൂത്തെറിഞ്ഞിരിക്കാം, 
എങ്കിലും ആ വീടിന്റെ ഓരോ കല്ലും ചുമരും നമ്മുടെ ഹൃദയമിടിപ്പിന്റെ താളം തിരിച്ചറിഞ്ഞവയാണ്‌. 
കരുണയും കാരുണ്യവും വറ്റിപ്പോയ 
ഒരു മനുഷ്യജൻമത്തിന്റെ കിരാത ബുദ്ധിയിൽ തകർന്നുപോയത് 
നമ്മുടെ ബന്ധങ്ങളാണ്‌. കാണുമ്പോൾ മാത്രം ചിരിക്കുന്ന യന്ത്രത്തെ പോലെയായി ഇപ്പോഴത്തെ ബന്ധം. 
എത്ര നിസ്സാരമായി ഈ കൊടുംചതി അവർ പ്ളാൻ ചെയ്തു. 
എപ്പോഴും ആദ്യജയം ദുഷ്ടതക്ക് തന്നെയാണ്‌. 
എന്നാൽ ആത്യന്തികമായി വിജയം സത്യത്തിനുമാത്രമായിരിക്കുമെന്നത് ഗീതാവാക്യം. 
എന്തോ കുറേ നാളുകളായി മനസ്സിൽ കിടന്ന് 
മോക്ഷമില്ലാതെ അലയുകയായിരുന്ന 
ഈ ചിന്തകളെ ഈ ഒരു ദിവസത്തിന്റെ അന്ത്യത്തിൽ 
നിനക്ക് വേണ്ടി പകർത്തുകയാണ്‌. 
എഴുത്ത് നിർത്തിയിട്ട് വർഷങ്ങളായെങ്കിലും തുടങ്ങിയപ്പോൾ നിർത്താതെ പോയി വരികളുടെ നിരകൾ. 
നിനക്ക് ബോറായി തോന്നിയെങ്കിൽ ക്ഷമിക്കുക. 
ഒരു ചേട്ടന്റെ ഭ്രാന്തൻ ചിന്തകൾ! 
അല്ലെങ്കിൽ നഷ്ടപ്പെടുന്നവന്റെ വേദന!! 

സ്നേഹപൂർവ്വം സ്വന്തം ചേട്ടൻ

Read more...

ഓർമകളേ... വിട!

>> 2014 ഫെബ്രുവരി 1, ശനിയാഴ്‌ച


അന്തിവെയിലിൽ നിഴലുകൾ തളർന്നുറങ്ങുന്ന 
വെള്ളാരംകുന്നിലെ പൂത്തുലഞ്ഞ ഇലഞ്ഞിമരത്തിന്റെ കീഴിൽ 
ഭൂതകാല സ്മരണകൾ അയവിറക്കി 
അയാൾ ഒരു നിമിഷം നിശ്ചലനായി ഇരുന്നു. 
അവസാനം തിരിച്ചെത്തിയിരിക്കുന്നു, 
വളരെ നീണ്ട പ്രയാണത്തിനുശേഷം.. 
ഇവിടെ പരിഷ്കാരത്തിന്റെ പൊയ്മുഖമണിയാത്ത ഈ ഗ്രാമത്തിൽ, 
ചിരകാല സ്വപ്നങ്ങളുടെ കാവൽക്കാരിയായ സുമയെ തേടി, 
മൂകമായ നിമിഷങ്ങളിൽ മൗനദുഖങ്ങളുടെ അസ്വസ്ഥമായ ദീനരോദനം കേൾക്കാൻ വർഷങ്ങളിലെ ചുടുനിശ്വാസവും പേറി, 
കാലാന്തരത്തിന്റെ മരുഭൂമിയിലെവിടെയോ കൈമോശം വന്ന് 
നഷ്ടപ്പെട്ട സ്വപ്നങ്ങളുടെ വിരിമാരിൽ മുഖമണച്ച് തേങ്ങുവാൻ.. 
ഒരിക്കലും പൂവണിയാത്ത മോഹങ്ങളുടെ 
ഭാരിച്ച ചുമടുമായി വിസ്മൃതിയുടെ സുഷുപ്തിയിൽ 
ലയിച്ചുകഴിഞ്ഞ മധുരസ്വപ്നങ്ങളെ തൊട്ടുണർത്താൻ.. 
വെള്ളിക്കൊലുസിന്റെ നാദമുണർത്തുന്ന 
പാദപതനങ്ങൾക്കായി കരിവളകളുടെ പൊട്ടിച്ചിരികൾക്കുവേണ്ടി 
അയാളുടെ മനസ്സ് മോഹിക്കുകയായിരുന്നു. 
ഇനിയൊരിക്കലും തിരിച്ചുവരാത്ത ഇന്നലകളേ വരൂ... 
ആത്മാർത്ഥമായി എന്നെ പുണരൂ...! 
സ്മരണകൾ വിടർത്തിയ ചിറകിന്റെ തണലിൽ ഞാനൊന്നു മയങ്ങട്ടെ! 
അങ്ങകലെ ചക്രവാള സീമയിൽ അസ്തമിക്കാൻ വെമ്പുന്ന 
പകലിന്റെ ചിറകടി. സന്ധ്യയുടെ മങ്ങിയ വെളിച്ചത്തിൽ 
കൂടുകളിൽ ചേക്കേറുന്ന കിളികളുടെ ആരവം. 
നേർത്ത ചൂളം വിളിയോടെ വീശുന്ന കുസൃതിക്കാറ്റിൽ 
അനുരാഗത്തിന്റെ ഈരടി പാടുന്ന മുളംകാട്.
താളം പിടിക്കുന്ന താഴ്വരകളിൽ വിരിയുന്ന കൈതപ്പൂക്കളുടെ മാദകഗന്ധം, 
കാട്ടുചെടികളെ കുളിരണിയിച്ചുകൊണ്ടൊഴുകുന്ന കാട്ടരുവിയോട് 
വിഷാദനിമഗ്നനായി അയാൾ തിരക്കി, 
എന്റെ മധുരസ്വപ്നങ്ങളുടെ കാവൽക്കാരിയായ സുമ എവിടെ? 
മോഹങ്ങളും മോഹഭംഗങ്ങളും നിറഞ്ഞ കഥകൾ പറയുന്ന 
ഏതോ അറിയപ്പെടാത്ത ലോകത്തേക്ക് അയാളറിയാതെ 
അയാളുടെ മനസ്സ് വഴുതി വീഴുകയായിരുന്നു. 
നാളെ പുതുമയുടെ ആശ്വാസവുമായി പുലരി വിടരുമ്പോൾ 
വരണ്യമാല്യവുമായി എത്തുന്ന വരന്‌ സമ്മാനിക്കാൻ 
വർണ്ണനൂലുകൾ കൊണ്ട് കിനാവുകൾ നെയ്യുന്ന സുമ എന്നെ ഓർക്കുന്നുണ്ടോ? 
പോക്കുവെയിലിൽ അരുണിമ പടരുന്ന 
കപോലങ്ങളിൽ ലജ്ജയുടെ നീലനിലാവുമായി 
ശിരസ്സിൽ പൂ കെട്ടി കൈനിറയെ കരിവള അണിഞ്ഞ് 
വെള്ളാരംകുന്നിലെ കാട്ടരുവിയുടെ തീരത്ത് 
കൈതപ്പൂക്കൾ തേടിവന്ന സുമ, 
നിന്നെ അപ്രതീക്ഷിതമായി കണ്ടുമുട്ടുമ്പോൾ എന്നിൽ 
സങ്കൽപ്പങ്ങൾ സ്വർണ്ണഗോപുരങ്ങൾ പടുത്തുയർത്തുകയായിരുന്നു. 
നമ്മുടെ പരിചയം പ്രണയമായി മാറിയപ്പോൾ 
നീ ഒരു ചിത്രശലഭത്തെ പോലെ എന്നിൽ നിന്നും 
പറന്നകലുന്നതിന്നുമുമ്പ് നിന്നെ സ്വന്തമാക്കാനുള്ള 
അഭിനിവേശം എന്നിൽ അനുദിനം വളർന്നുകൊണ്ടിരുന്നു, 
നിശയുടെ അന്ത്യയാമങ്ങളിൽ മാനത്ത് മധുമാസ ചന്ദ്രിക വിടരുമ്പോൾ 
വെള്ളാരം കുന്നിലെ പൂത്തുലഞ്ഞ ഇലഞ്ഞിമരത്തിന്റെ കീഴെ വെച്ച്
നിന്റെ നീണ്ടുനിവർന്ന നയനങ്ങളിലേക്കുറ്റു നോക്കിയപ്പോൾ 
ജീവിതകാലം മുഴുവൻ ഒരുമിച്ചു കഴിയാൻ 
ഞാൻ എത്രമാത്രം ആശിച്ചു..! 
വേനലിന്റെ തീക്ഷ്ണതയിൽ ചിറക് കരിഞ്ഞ 
വേഴാമ്പലിനെ പോലെ ഓർമകൾ വേട്ടയാടുന്നു!

Read more...

About This Blog

Lorem Ipsum

chintha.com

  © Blogger templates Sunset by Ourblogtemplates.com 2008

Back to TOP