കാലം സാക്ഷി!

>> 2014 ജൂൺ 26, വ്യാഴാഴ്‌ച

എന്റെ അനിയാ,


ഈ കത്ത് ഒരാവർത്തി ഒന്നിച്ചു വായിച്ചു തീർക്കാതെ സമയമുള്ളപ്പോൾ മനസ്സിരുത്തി 
മന:സമാധാനത്തോടെ വായിക്കുക.
കാരണം മനസ്സിരുത്താതെ ഉദാരമായി 
പലതും ചെയ്തതിന്റെ ഫലം 
ഇന്ന് നമ്മൾ അനുഭവിച്ചുകൊണ്ടിരിക്കുകയാണല്ലോ. 
നീ ഓർക്കുന്നുണ്ടോ നമ്മൾ കഴിഞ്ഞ ആ പഴയ കാലം? 
മനസ്സ് നിറേ പ്രണയവും മനം നിറയെ പ്രതീക്ഷകളുമായി മോഹിച്ചുനടന്ന നിന്റെ കൗമാരവും എന്റെ യവ്വനവും... 
കേറിക്കിടക്കാൻ ഒരു കൂരയില്ലാതെ അലഞ്ഞുതിരിഞ്ഞ 
ആ രാത്രികളിൽ പുറമ്പോക്കിലെ തൽക്കാല തണലിൽ നിന്ന് അലക്ഷ്യമായി നടന്നുനീങ്ങിയ പകലുകൾ. 
സ്വന്തത്തേക്കാളും ബന്ധത്തേക്കാളും ഉപരി സ്നേഹത്തിന്റെ 
ബാലപാഠത്തിൽ നിന്ന് അക്ഷരങ്ങൾ തിരഞ്ഞ നമ്മൾ ഒടുവിൽ 
എത്തേണ്ടിടത്തു തന്നെ എത്തിച്ചേർന്ന ധന്യനിമിഷങ്ങൾ. 
ഇണങ്ങിയും പിണങ്ങിയും രാത്രിയും പകലും മാറിമാറി വന്നുപോയപ്പോൾ പാറുമ്മൂമ്മയുടെ ചീത്തവിളികൾ പോലും നമുക്ക് രസമുള്ളതായിരുന്നു. 
അമ്മൂമ്മയുടെ ചോർന്നൊലിക്കുന്ന ആ കുടിലിന്റെ തുറസ്സായ സ്ഥലത്ത് മലർന്ന് കിടന്ന് നേരെ നോക്കുമ്പോൾ പൊട്ടിയൊലിച്ച ഓലക്കീറുകൾക്കിടയിലൂടെ ആകാശത്തിന്റെ നീലിമ കണ്ട് ഒരിക്കലും നടക്കാത്ത ഒരുപാട് സ്വപ്നങ്ങൾ 
നെയ്തെടുത്തത് നീ ഓർക്കാറുണ്ടോ? 
പ്രണയവും പ്രേമവും തിരിച്ചറിയാതെ അന്തിച്ചു നിന്ന 
നിന്റെ കൗമാരത്തെ അമ്പലവയലിന്റെ അരിക് ചേർന്ന 
റോഡരികിലെ കലുങ്കിൽ വെച്ച് ഞാൻ ചോദ്യം ചെയ്തപ്പോളുണ്ടായ നിന്റെ ജാള്യത നിനക്ക് മറക്കാനാവുമോ? കണ്ണുനീരിന്‌ കടലോളം ഉപ്പുണ്ടെന്ന് തിരിച്ചറിഞ്ഞ 
എത്രയെത്ര രാത്രികളാണ്‌ നമുക്ക് മുന്നിലൂടെ കടന്നുപോയത്? 
അതിനിടയിൽ നമ്മുടെ പ്രദീപിന്‌ ജോലികിട്ടി ഗുജറാത്തിൽ പോയപ്പോൾ നഷ്ടപ്പെട്ട സൗഹൃദം നമ്മൾ പങ്കുവെച്ചതും ഡാഡുവിന്റെ തിരോധാനവും നമ്മളിലെ ബന്ധത്തിന്റെ 
ദൃഢത ഒന്നുകൂടി ഊട്ടിയുറപ്പിച്ചു. 
ഒന്നുമില്ലായ്മയിൽ നിന്ന് എല്ലാം നേടാമെന്ന തിരിച്ചറിവ് ഇന്ന് നമ്മെ ഇവിടം വരെ എത്തിച്ചു. 
എങ്കിലും ഒരിക്കലും തിരിച്ചു വരാനാവാത്ത 
ആ നല്ല കാലത്തിന്റെ ഓർമ്മക്കൾ കൈവിടാതിരിക്കുക. 
നിന്റെ നിരന്തരമായ യചനകൾക്കൊടുവിൽ 
കേറിക്കിടയ്ക്കാൻ ഒരു കൂര പണിയാൻ  
ശങ്കുണ്ണിചേട്ടൻ സ്ഥലം തന്നതും നമ്മുടെ സ്വപ്നങ്ങൾക്കതീതമായ  ഒരു വീട് പണിതതും കാലം സാക്ഷി! 
ആ വീടിനുവേണ്ടി നീയൊഴുക്കിയ വിയർപ്പിന്റെ വില ഇന്നാ വീടിന്‌ ലക്ഷങ്ങൾ വില നിശ്ചയിക്കുന്നവർ അറിയുന്നില്ല. 
ആ വീടിന്നുള്ളിൽ അവശേഷിച്ചുപോയ 
നമ്മുടെ നിശ്വാസങ്ങളെ എത്ര ലക്ഷങ്ങൾക്കും 
മായ്കാനാവില്ല മധു. ആ വീടിന്റെ ഓരോ ചുമരുകൾക്കും പറയാനുള്ളത് നമ്മളെ കുറിച്ചുമാത്രമായിരിക്കും.  നിനക്കോർമ്മയുണ്ടോ ഒരുവേള ഒരു കുപ്പി ബിയറിന്റെ ലഹരിയിൽ നമ്മൾ ടെറസ്സിൽ ആനന്ദനൃത്തമാടിയത്. 
നിറഞ്ഞ രാത്രിയിൽ പൂനിലാ ചന്ദ്രന്റെ പൂർണ്ണവെളിച്ചത്തിൽ ആരും കാണാതെ അന്ന് ആടിതീർത്തത് 
ആരോടൊക്കെയോ ഉള്ള രോഷമായിരുന്നു. 
ബാലസുധ“യുടെ മാസ്മരികപ്രളയത്തിൽ  
ഒലിച്ചുപോയ വെളുപ്പാൻ കാലം പുലർന്നത് 
കുമാരൻ മാസ്റ്ററുടെ വിശാലമായ പറമ്പിലായിരുന്നു. 
ഒടുവിൽ ആ വയറിളക്കത്തിന്റെ ക്ഷീണം ഒരാഴ്ചയോളം നമ്മെ വിട്ടുപിരിയാതെ നിന്നതും വൈദ്യനെ അന്വേഷിച്ച് പരിയാരത്ത് ചെന്ന് വീടെത്തിയപ്പോൾ മരിക്കാൻ കിടക്കുന്ന വൈദ്യനെ കണ്ടിട്ട് തിരിഞ്ഞു നടന്നതും കാലം നമ്മിലേൽപ്പിച്ച ഒരു സത്യത്തിന്റെ ബക്കിപത്രം മാത്രം.   
കാലത്തിന്റെ കടന്നുവരവിൽ അധിനവേശശക്തികൾ നമ്മെ ഭരിക്കാൻ തുടങ്ങിയതും 
മ്മുടെ സഹോദരൻ ആ ഭീകരശക്തിയുടെ അടിമയായതും 
നമ്മളെ നാടുകടത്തിയതും ഒരു ചരിത്രസത്യം. 
ഇനി ഒരിക്കലും നമുക്ക് നമ്മുടേതെന്നു അഭിമാനപൂർവ്വം പറഞ്ഞിരുന്ന ആ വീടിൽ സ്ഥാനമില്ല. 
അവിടെ നിന്ന് ഒരു പക്ഷെ നമ്മെ തൂത്തെറിഞ്ഞിരിക്കാം, 
എങ്കിലും ആ വീടിന്റെ ഓരോ കല്ലും ചുമരും നമ്മുടെ ഹൃദയമിടിപ്പിന്റെ താളം തിരിച്ചറിഞ്ഞവയാണ്‌. 
കരുണയും കാരുണ്യവും വറ്റിപ്പോയ 
ഒരു മനുഷ്യജൻമത്തിന്റെ കിരാത ബുദ്ധിയിൽ തകർന്നുപോയത് 
നമ്മുടെ ബന്ധങ്ങളാണ്‌. കാണുമ്പോൾ മാത്രം ചിരിക്കുന്ന യന്ത്രത്തെ പോലെയായി ഇപ്പോഴത്തെ ബന്ധം. 
എത്ര നിസ്സാരമായി ഈ കൊടുംചതി അവർ പ്ളാൻ ചെയ്തു. 
എപ്പോഴും ആദ്യജയം ദുഷ്ടതക്ക് തന്നെയാണ്‌. 
എന്നാൽ ആത്യന്തികമായി വിജയം സത്യത്തിനുമാത്രമായിരിക്കുമെന്നത് ഗീതാവാക്യം. 
എന്തോ കുറേ നാളുകളായി മനസ്സിൽ കിടന്ന് 
മോക്ഷമില്ലാതെ അലയുകയായിരുന്ന 
ഈ ചിന്തകളെ ഈ ഒരു ദിവസത്തിന്റെ അന്ത്യത്തിൽ 
നിനക്ക് വേണ്ടി പകർത്തുകയാണ്‌. 
എഴുത്ത് നിർത്തിയിട്ട് വർഷങ്ങളായെങ്കിലും തുടങ്ങിയപ്പോൾ നിർത്താതെ പോയി വരികളുടെ നിരകൾ. 
നിനക്ക് ബോറായി തോന്നിയെങ്കിൽ ക്ഷമിക്കുക. 
ഒരു ചേട്ടന്റെ ഭ്രാന്തൻ ചിന്തകൾ! 
അല്ലെങ്കിൽ നഷ്ടപ്പെടുന്നവന്റെ വേദന!! 

സ്നേഹപൂർവ്വം സ്വന്തം ചേട്ടൻ

Read more...

ഓർമകളേ... വിട!

>> 2014 ഫെബ്രുവരി 1, ശനിയാഴ്‌ച


അന്തിവെയിലിൽ നിഴലുകൾ തളർന്നുറങ്ങുന്ന 
വെള്ളാരംകുന്നിലെ പൂത്തുലഞ്ഞ ഇലഞ്ഞിമരത്തിന്റെ കീഴിൽ 
ഭൂതകാല സ്മരണകൾ അയവിറക്കി 
അയാൾ ഒരു നിമിഷം നിശ്ചലനായി ഇരുന്നു. 
അവസാനം തിരിച്ചെത്തിയിരിക്കുന്നു, 
വളരെ നീണ്ട പ്രയാണത്തിനുശേഷം.. 
ഇവിടെ പരിഷ്കാരത്തിന്റെ പൊയ്മുഖമണിയാത്ത ഈ ഗ്രാമത്തിൽ, 
ചിരകാല സ്വപ്നങ്ങളുടെ കാവൽക്കാരിയായ സുമയെ തേടി, 
മൂകമായ നിമിഷങ്ങളിൽ മൗനദുഖങ്ങളുടെ അസ്വസ്ഥമായ ദീനരോദനം കേൾക്കാൻ വർഷങ്ങളിലെ ചുടുനിശ്വാസവും പേറി, 
കാലാന്തരത്തിന്റെ മരുഭൂമിയിലെവിടെയോ കൈമോശം വന്ന് 
നഷ്ടപ്പെട്ട സ്വപ്നങ്ങളുടെ വിരിമാരിൽ മുഖമണച്ച് തേങ്ങുവാൻ.. 
ഒരിക്കലും പൂവണിയാത്ത മോഹങ്ങളുടെ 
ഭാരിച്ച ചുമടുമായി വിസ്മൃതിയുടെ സുഷുപ്തിയിൽ 
ലയിച്ചുകഴിഞ്ഞ മധുരസ്വപ്നങ്ങളെ തൊട്ടുണർത്താൻ.. 
വെള്ളിക്കൊലുസിന്റെ നാദമുണർത്തുന്ന 
പാദപതനങ്ങൾക്കായി കരിവളകളുടെ പൊട്ടിച്ചിരികൾക്കുവേണ്ടി 
അയാളുടെ മനസ്സ് മോഹിക്കുകയായിരുന്നു. 
ഇനിയൊരിക്കലും തിരിച്ചുവരാത്ത ഇന്നലകളേ വരൂ... 
ആത്മാർത്ഥമായി എന്നെ പുണരൂ...! 
സ്മരണകൾ വിടർത്തിയ ചിറകിന്റെ തണലിൽ ഞാനൊന്നു മയങ്ങട്ടെ! 
അങ്ങകലെ ചക്രവാള സീമയിൽ അസ്തമിക്കാൻ വെമ്പുന്ന 
പകലിന്റെ ചിറകടി. സന്ധ്യയുടെ മങ്ങിയ വെളിച്ചത്തിൽ 
കൂടുകളിൽ ചേക്കേറുന്ന കിളികളുടെ ആരവം. 
നേർത്ത ചൂളം വിളിയോടെ വീശുന്ന കുസൃതിക്കാറ്റിൽ 
അനുരാഗത്തിന്റെ ഈരടി പാടുന്ന മുളംകാട്.
താളം പിടിക്കുന്ന താഴ്വരകളിൽ വിരിയുന്ന കൈതപ്പൂക്കളുടെ മാദകഗന്ധം, 
കാട്ടുചെടികളെ കുളിരണിയിച്ചുകൊണ്ടൊഴുകുന്ന കാട്ടരുവിയോട് 
വിഷാദനിമഗ്നനായി അയാൾ തിരക്കി, 
എന്റെ മധുരസ്വപ്നങ്ങളുടെ കാവൽക്കാരിയായ സുമ എവിടെ? 
മോഹങ്ങളും മോഹഭംഗങ്ങളും നിറഞ്ഞ കഥകൾ പറയുന്ന 
ഏതോ അറിയപ്പെടാത്ത ലോകത്തേക്ക് അയാളറിയാതെ 
അയാളുടെ മനസ്സ് വഴുതി വീഴുകയായിരുന്നു. 
നാളെ പുതുമയുടെ ആശ്വാസവുമായി പുലരി വിടരുമ്പോൾ 
വരണ്യമാല്യവുമായി എത്തുന്ന വരന്‌ സമ്മാനിക്കാൻ 
വർണ്ണനൂലുകൾ കൊണ്ട് കിനാവുകൾ നെയ്യുന്ന സുമ എന്നെ ഓർക്കുന്നുണ്ടോ? 
പോക്കുവെയിലിൽ അരുണിമ പടരുന്ന 
കപോലങ്ങളിൽ ലജ്ജയുടെ നീലനിലാവുമായി 
ശിരസ്സിൽ പൂ കെട്ടി കൈനിറയെ കരിവള അണിഞ്ഞ് 
വെള്ളാരംകുന്നിലെ കാട്ടരുവിയുടെ തീരത്ത് 
കൈതപ്പൂക്കൾ തേടിവന്ന സുമ, 
നിന്നെ അപ്രതീക്ഷിതമായി കണ്ടുമുട്ടുമ്പോൾ എന്നിൽ 
സങ്കൽപ്പങ്ങൾ സ്വർണ്ണഗോപുരങ്ങൾ പടുത്തുയർത്തുകയായിരുന്നു. 
നമ്മുടെ പരിചയം പ്രണയമായി മാറിയപ്പോൾ 
നീ ഒരു ചിത്രശലഭത്തെ പോലെ എന്നിൽ നിന്നും 
പറന്നകലുന്നതിന്നുമുമ്പ് നിന്നെ സ്വന്തമാക്കാനുള്ള 
അഭിനിവേശം എന്നിൽ അനുദിനം വളർന്നുകൊണ്ടിരുന്നു, 
നിശയുടെ അന്ത്യയാമങ്ങളിൽ മാനത്ത് മധുമാസ ചന്ദ്രിക വിടരുമ്പോൾ 
വെള്ളാരം കുന്നിലെ പൂത്തുലഞ്ഞ ഇലഞ്ഞിമരത്തിന്റെ കീഴെ വെച്ച്
നിന്റെ നീണ്ടുനിവർന്ന നയനങ്ങളിലേക്കുറ്റു നോക്കിയപ്പോൾ 
ജീവിതകാലം മുഴുവൻ ഒരുമിച്ചു കഴിയാൻ 
ഞാൻ എത്രമാത്രം ആശിച്ചു..! 
വേനലിന്റെ തീക്ഷ്ണതയിൽ ചിറക് കരിഞ്ഞ 
വേഴാമ്പലിനെ പോലെ ഓർമകൾ വേട്ടയാടുന്നു!

Read more...

പിറവി

>> 2013 നവംബർ 9, ശനിയാഴ്‌ച

പിറവിയുടെ നിലവിളിയോ
നവമുകുളത്തിൻ രോദനമോ
പ്രപഞ്ചഗർഭത്തിന്റെ നിലവിളിയിൽ
പിടഞ്ഞുവീണൊരാവീഥിയിൽ
നിനക്ക് ചുറ്റും കഥകൾ മെനയുവോർ
നിനക്ക് ചുറ്റും ചരിത്രം രചിപ്പോർ
നിൻ ചാരിത്ര്യം ചികഞ്ഞുനോക്കുന്നവർ
തെരുവിലിന്നലെയും നിൻ സാമിപ്യമാഗ്രഹിച്ചവർ
നിമിഷങ്ങൾ നിന്നിൽ അലിഞ്ഞുചേർന്നവർ
നിൻ മേനിയിൽ സുഗന്ധം തേടിയവർ
.................................................................
ഒരു കുഞ്ഞുപൈതലിനിളം‌മേനിയുടൽ‌പറ്റി-
സ്നേഹമുലചുരത്തി മുഖം‌പൊത്തി മുരണ്ടവൾ
അറുത്തുമാറ്റിയവൾതൻ രക്തത്തിൻ നൂൽ‌വള്ളി
പിടഞ്ഞുവോ പിഞ്ചിളം മേനിയിടറിയോ
പതറിയോ അവൾതൻ കൈകൾ വിറച്ചുവോ
ഒരു യുഗത്തിൻ ജനനം അവൾ
വരും‌കാലപമ്ര്ത്യുവിൻ സാക്ഷി!

Read more...

മഴ നനഞ്ഞുപോയ എന്റെ ഓണക്കാലം

>> 2013 ഒക്‌ടോബർ 20, ഞായറാഴ്‌ച

ചുട്ടുപഴുത്തു വരണ്ട മനസ്സിലേക്ക് 
കുളിർ കോരിയിട്ട് മഴ വന്നപ്പോൾ സന്തോഷിച്ചു.
മഴയുടെ ആരവം മനം നിറയെ ഗ്ര്ഹാതുരത്വം തേടിയെത്തി.
പണിയും പണവുമില്ലാത്ത  ദിവസങ്ങൾ 
കുന്നുകൂടിയതറിഞ്ഞതേയില്ല.
ഒരുനാൾ കോരിച്ചൊരിയുന്ന മഴയോടൊപ്പം 
ഡെങ്കിപനിയുടെ രൂപത്തിൽ
വൈറസ് ഞങ്ങളെ ആക്രമിക്കാനെത്തി.
ചെറുത്തുനിൽ‌പ്പിന്റെ അവസാനം സഹധർമ്മിണി കീഴടങ്ങി.
പിന്നീട് രണ്ടാഴ്ച ഡെങ്കിപനിയുടെ ക്ഷീണത്തിൽ
അവൾ രോഗക്കിടക്കയിലും ഞാൻ പട്ടിണിക്കിടക്കയിലുമായി.
ശരീരം തളർന്നില്ലെങ്കിലും മനസ്സ് തളർന്നുപോയ ദിവസങ്ങൾ.
ഒടുവിൽ പനിയിൽ നിന്ന് മോചിതയായി അവൾ
പുറത്ത് വന്നപ്പോഴേയ്ക്കും ആഴ്ചകൾ കഴിഞ്ഞു.
അപ്പോഴതാ ശ്വാസംമുട്ടലിന്റെ രൂപത്തിൽ 
എന്നെ തളർത്താൻ മറ്റൊരു രോഗം.
ശ്വസിക്കാനാവാതെ കഴിച്ചുകൂട്ടിയ രാപ്പകലുകൾക്കൊടുവിൽ
മഴക്കാലം കഴിയാറായി.
ഓണത്തിന്റെ നിറപ്പകിട്ടാർന്ന ദിവസങ്ങളിൽ
ഹൈദരാബാദിൽ ജോലി ചെയ്യുന്ന 
മകന്റെ വരവിനായി സന്തോഷിച്ചിരിക്കെ 
ഒരു ദിവസം രാവിലെ ഛർദ്ദി തുടങ്ങിയ വിവരം
അവൻ അറിയിക്കുന്നു. അവിടെ അടുത്തുള്ള ഡോക്ടർ 
food poison ആണെന്നു പറഞ്ഞ് 
മരുന്നും injectionഉം കൊടുത്തതിൽ പിന്നെ
ഭക്ഷണം കഴിക്കൻ പറ്റാതായി. വെറും ഇളനീർ വെള്ളത്തിൽ
പാവം പത്ത് ദിവസം പിടിച്ചുനിന്നു.
ഒടുവിൽ ക്ഷീണിതനായ അവനെ ഞാൻ പോയി കൂട്ടികൊണ്ടുവന്നു.
അവനെ കണ്ടപ്പോൾ തന്നെ മനസിലായി മഞ്ഞപ്പിത്തമാണെന്ന്.
കണ്ണിന്റേയും ശരീരത്തിന്റേയും നിറം‌പോലും കടും മഞ്ഞ.
സത്യത്തിൽ പേടിച്ചുപോയ നിമിഷങ്ങൾ.
രക്തം പറിശോധിച്ചപ്പോൾ അത്യന്തം ഗുരുതരമായ
അവസ്ഥയിലേക്ക് മഞ്ഞപിത്തം ബാധിച്ചിരുന്നു.
രക്തത്തിൽ ബിലിറൂബിന്റെ അളവ് 6.8 ആയിരുന്നു.
നോർമൽ 1.2ലും കുറവാണത്രെ. വേണ്ടത്.
പിന്നീടങ്ങോട്ട് മരുന്നും പഥ്യവും വിശ്രമവും.
ഉപ്പിടാത്ത കഞ്ഞി മാത്രം ഭക്ഷണം.
72 കിലോയിൽ നിന്ന് 60 കിലോ ആയി തൂക്കം കുറഞ്ഞു.
ഈ പേടിപ്പെടുത്തുന്ന ദിവസങ്ങളിൽ ഒന്നാശ്വസിപ്പിക്കാൻ,
ഒരു നല്ല വാക്ക് കേൾക്കാൻ കൊതിച്ചുപോയ അവസ്ഥയിൽ
കിട്ടിയത് പേടിപ്പെടുത്തുന്ന നെഗറ്റീവായ ഉപദേശങ്ങൾ.
ഒടുവിൽ ഈശ്വരനോട് കേണപേക്ഷിച്ചു. പ്രാർത്ഥനകളിൽ
മനസ്സുടക്കിയ രാത്രികൾക്കൊടുവിൽ മെല്ലെ മെല്ലെ
അവൻ സാധാരണനില കൈവരിച്ചു.
ഇനിയും 3 മാസത്തോളം മരുന്നും പഥ്യവും വേണം.
ഇതിനിടയിലെപ്പോഴോ ഓണം വന്നുപോയതറിഞ്ഞില്ല.
മനസ്സ് തളർന്നുപോയ, മഴ നനഞ്ഞുപോയ
ഈ ദിവസങ്ങളിലൊക്കെ പ്രിയപ്പെട്ടവർ എന്ന്
ഞാൻ കരുതിയവരൊക്കെ നാട്ടിൽ വന്ന് ഞങ്ങളെ
കാണാതെ തിരിച്ചുപോയപ്പോൾ വെറുതെ മനസ്സ് വേദനിച്ചു.
പ്രതീക്ഷിച്ചവർ വരാതിരിക്കുമ്പോഴുള്ള വേദന!

Read more...

പേക്കിനാവ്

>> 2013 ജൂൺ 29, ശനിയാഴ്‌ച

ഇരുകൈവഴികളാൽ വന്നവർ നാം
വഴിപിരിയാനായി ഒന്നിച്ചവർ
സന്ധ്യയ്ക്ക് നാം ദാഹിച്ചവർ
പ്രണയിക്കാൻ മാത്രം മറന്നുപോയവർ
വഴിയറിയാതെ പിരിഞ്ഞവർ നാം
പലവഴിയായി ജീവിതം തളിർത്തവർ
പരിഭവം പറയാൻ ബാക്കിവെച്ചുനാം
കൌമാരം തളർന്നു ദാഹം തീർത്തവർ
പെരുമഴയിൽ കോലം കെട്ടിയവർ നമ്മൾ
പ്രളയമൊടുവിൽ ക്ഷീണിച്ചുനാം
പേക്കിനാവിൻ പേറ്റുനോവായി
ജീവിതം പുലർത്തുവോരിരുവർ നാം

Read more...

കടലാസ് തോണി

>> 2013 ജൂൺ 16, ഞായറാഴ്‌ച

പെയ്തൊഴിയാത്ത മഴയിൽ പെണ്ണിൻ
കളങ്കം തോർന്ന മനസ്സിൽ ഞാനൊരു
കടലാസ് തോണിയിറക്കി.
കാറ്റും കടലുമില്ലാത്ത മനസ്സിൽ
തുഴയും തുണയുമില്ലാതെൻ തോണി.
വഴിയറിയാതെ, വഴിപിരിയാതെയൊഴുകിയെത്തി
കാലം ബാക്കിവെച്ച കൌമാരമെന്നിൽ.
ഇന്ന്
കാത്ത് നിൽ‌ക്കാൻ എനിക്കാരുമില്ല
കളിത്തോണിയിറക്കാനെനിക്ക് മുറ്റമില്ല
കാലവർഷം പെയ്തുതീർക്കുന്നോരിടവേളയിൽ
പോയവർഷത്തെ പേക്കിനാവുകൾ
കണികണ്ടുണരുകയാണിന്നു ഞാൻ...

Read more...

ഒരു മഴക്കാലം

>> 2013 ജൂൺ 5, ബുധനാഴ്‌ച



അന്ന്
നീ എന്നിൽ
മഴയായ് പെയ്തിറങ്ങി.
ഞാൻ
നിന്നിൽ
ചെടിയായ് പടർന്നു കയറി.
ഇടിവെട്ടി വാനം തളർന്നപ്പോൾ
നീ മൊഴിഞ്ഞു
എനിക്ക് മൊഞ്ചില്ലെന്ന്,
കാതിൽ കമ്മലിട്ട് കൊലുസ്സണിഞ്ഞവൾ
ഇന്ന്
ഈ വേനൽ‌ച്ചൂടിൽ
പാതിവെന്ത മണ്ണുമായ്
ഒരു ഇടിമുഴക്കം കേൾക്കാൻ
ഒരു മഴ പെയ്യാൻ കൊതിക്കുന്നു..
വേഴാമ്പലായ്..

Read more...

About This Blog

Lorem Ipsum

chintha.com

  © Blogger templates Sunset by Ourblogtemplates.com 2008

Back to TOP