പേക്കിനാവ്

>> 2013 ജൂൺ 29, ശനിയാഴ്‌ച

ഇരുകൈവഴികളാൽ വന്നവർ നാം
വഴിപിരിയാനായി ഒന്നിച്ചവർ
സന്ധ്യയ്ക്ക് നാം ദാഹിച്ചവർ
പ്രണയിക്കാൻ മാത്രം മറന്നുപോയവർ
വഴിയറിയാതെ പിരിഞ്ഞവർ നാം
പലവഴിയായി ജീവിതം തളിർത്തവർ
പരിഭവം പറയാൻ ബാക്കിവെച്ചുനാം
കൌമാരം തളർന്നു ദാഹം തീർത്തവർ
പെരുമഴയിൽ കോലം കെട്ടിയവർ നമ്മൾ
പ്രളയമൊടുവിൽ ക്ഷീണിച്ചുനാം
പേക്കിനാവിൻ പേറ്റുനോവായി
ജീവിതം പുലർത്തുവോരിരുവർ നാം

Read more...

കടലാസ് തോണി

>> 2013 ജൂൺ 16, ഞായറാഴ്‌ച

പെയ്തൊഴിയാത്ത മഴയിൽ പെണ്ണിൻ
കളങ്കം തോർന്ന മനസ്സിൽ ഞാനൊരു
കടലാസ് തോണിയിറക്കി.
കാറ്റും കടലുമില്ലാത്ത മനസ്സിൽ
തുഴയും തുണയുമില്ലാതെൻ തോണി.
വഴിയറിയാതെ, വഴിപിരിയാതെയൊഴുകിയെത്തി
കാലം ബാക്കിവെച്ച കൌമാരമെന്നിൽ.
ഇന്ന്
കാത്ത് നിൽ‌ക്കാൻ എനിക്കാരുമില്ല
കളിത്തോണിയിറക്കാനെനിക്ക് മുറ്റമില്ല
കാലവർഷം പെയ്തുതീർക്കുന്നോരിടവേളയിൽ
പോയവർഷത്തെ പേക്കിനാവുകൾ
കണികണ്ടുണരുകയാണിന്നു ഞാൻ...

Read more...

ഒരു മഴക്കാലം

>> 2013 ജൂൺ 5, ബുധനാഴ്‌ച



അന്ന്
നീ എന്നിൽ
മഴയായ് പെയ്തിറങ്ങി.
ഞാൻ
നിന്നിൽ
ചെടിയായ് പടർന്നു കയറി.
ഇടിവെട്ടി വാനം തളർന്നപ്പോൾ
നീ മൊഴിഞ്ഞു
എനിക്ക് മൊഞ്ചില്ലെന്ന്,
കാതിൽ കമ്മലിട്ട് കൊലുസ്സണിഞ്ഞവൾ
ഇന്ന്
ഈ വേനൽ‌ച്ചൂടിൽ
പാതിവെന്ത മണ്ണുമായ്
ഒരു ഇടിമുഴക്കം കേൾക്കാൻ
ഒരു മഴ പെയ്യാൻ കൊതിക്കുന്നു..
വേഴാമ്പലായ്..

Read more...

എന്റെ പകലുകൾ

>> 2012 നവംബർ 3, ശനിയാഴ്‌ച




വിരസമായ എന്റെ പകലുകളുടെ നിറം മങ്ങിയ നിമിഷങ്ങളിലേക്ക് 
മനസ്സിന്റെ പടിവാതിൽ പാതി തുറന്ന് അവൾ..! 
അതെ കാത്തിരിക്കാതെ, തീരെ നിനച്ചിരിക്കാതെ... 
സ്നേഹത്തിന്റെ നിലവറയിൽ എന്നോ കെട്ടുപോയ നിലവിളക്ക് വീണ്ടും കൊളുത്താൻ, സ്നേഹത്തിന്റെ കലവറയിൽ ഇനിയൊരു സമൃദ്ധിയുടെ പൂക്കാലമൊരുക്കാൻ അവൾ. കാറ്റിൽ അലകളായുരുന്ന മുടിയിഴകൾ കൈകൊണ്ട് കോതിയൊതുക്കി 
അവൾ എന്റെ അരികിലേക്ക് നടന്നെത്തുകയാണ്‌. 
അവളെ ഞാൻ എങ്ങിനെയാണ്‌ സ്വീകരിക്കുക? 
ഈ വഴിയരികിൽ താലപ്പൊലിയേന്തി നിൽക്കാൻ 
പൊയ്പ്പോയ കാലത്തിന്റെ സ്വപ്നങ്ങളെ കൊണ്ടുവന്നു നിർത്തിയാലോ? 
പനിനീർ തളിക്കുവാൻ കൊഴിഞ്ഞുവീണ രാവുകളിൽ നിന്നും അടർന്നുപോയ നക്ഷത്രകിന്നരൻമാരെ വിളിച്ചാലോ? 
എന്താണ്‌ വേണ്ടത്? എനിക്കാകെ പരിഭ്രമമായി. 
അവളെ എങ്ങിനെയാണ്‌ സ്വീകരിക്കുക? അറിയില്ല. 
ഇത് ദിവ്യതയാണ്‌. പ്രണയം ചൊരിയുന്ന മധുരം. 
പരിഭവത്തിന്റെ പൂക്കൾ ചൂടിയ അധരം. 
അതൊന്നും എനിക്കറിയില്ലല്ലോ. ഇതാ.... 
അവൾ എന്നരികിലേക്ക്... അയ്യോ.! 
എന്റെ ഹൃദയമെന്തിനാണ്‌ ഇത്രയും വേഗത്തിൽ മിടിക്കുന്നത്? 
ജാലകപ്പടിയിൽ മഞ്ഞുനീരിറ്റുവീഴുന്ന ഈ സായാഹ്നസൗമ്യതയിലും 
ഞാൻ ഇങ്ങിനെ വിയർക്കുന്നതെന്തിന്‌? 
ഞാൻ എന്താണ്‌ അവളോട് പറയേണ്ടത്? 
എന്റെ മുന്നിൽ എത്തിക്കഴിഞ്ഞു അവൾ. 
പക്ഷെ..... ഞാൻ! 
എന്റെ കൈകാലുകളിൽ ആരോ ചങ്ങലയിട്ടതുപോലെ. 
ഞാൻ ഒരു കൽപ്രതിമപോലെ നിശ്ചലനയായിതീരുകയാണല്ലോ. 
ഇതെന്തൊരു കഷ്ടമാണ്‌. 
എന്റെ തൊട്ടുമുന്നിൽ വന്നുനിന്ന്  
 എന്റെ കണ്ണുകളിൽ നോക്കി എന്തൊക്കെയാണ്‌ അവൾ ചോദിക്കുന്നത്? 
ഒന്നും എനിക്ക് കേൾക്കാൻ കഴിയുന്നില്ലല്ലോ. 
എന്റെ ചെവിയിൽ ഉരുകുന്ന ലാവ ആരാണ്‌ കോരിയൊഴിച്ചത്? 
ഞാൻ അവളോട് ചിരിക്കാൻ ശ്രമിച്ചു. 
എങ്കിലും എന്റെ ചുണ്ടുകൾ ഐസുകട്ടകളെപോലെ വിറങ്ങലിച്ചുനിന്നതല്ലാതെ... 
ഇതെന്തൊരു പരീക്ഷണമാണ്‌?!
അവളോട് ഒന്ന് പുഞ്ചിരിക്കാൻ പോലും എനിക്ക് കഴിയുന്നില്ലല്ലോ. 
കുട്ടിയുടെ പേരെന്താന്നാ പറഞ്ഞത്? 
തീർച്ചയായും ഞാൻ ചോദിച്ചതാണ്‌. 
പക്ഷെ എന്റെ നാക്ക്... 
എന്റെ നാവ് ആരോ അറുത്തെടുത്തിരിക്കുന്നു. 
വായ്ക്കകത്ത് രക്തത്തിന്റെ ഉപ്പുരസം നിറയുന്നത് ഞാനറിഞ്ഞു. 
വായ് തുറന്നതേയില്ല. 
തുറന്നാൽ രക്തം ഛർദ്ദിക്കുന്ന എന്നെ കണ്ട് അവൾ...! 
വേണ്ട എന്റെ ഭാവം കണ്ടുതന്നെ അവൾ പകച്ചുപോയിരിക്കുന്നു. അതുകൊണ്ടുതന്നെയായിരിക്കണം 
 എന്നെ ചുമലിൽ കുലുക്കി പലതും കൊഞ്ചിപറയുന്നത്. 
എന്തേ ഒന്നും മിണ്ടാത്തത്? 
പേരെന്താണ്‌ എന്നെങ്കിലും ചോദിച്ചുകൂടെ? 
ഞാൻ സുമയാണ്‌. 
മനസ്സിന്റെ പൊന്നിലയിൽ സ്നേഹത്തിന്റെ കുളിർചന്ദനവും 
പനിനീരുമായ് വന്ന സുമ. എന്നൊക്കെയായിരിക്കും ചിലപ്പോൾ അവൾ... 
പക്ഷെ എനിക്കൊന്നും കേൾക്കാൻ കഴിയുന്നില്ലല്ലോ. 
ഒഴുകുന്ന കണ്ണീരുകൊണ്ട് അവളുടെ  കവിൾത്തടം നനയുന്നത് ഞാൻ കണ്ടു. 
പ്രിയപ്പെട്ട സുമെ.. 
എന്റെ പെൺകുട്ടീ, നിന്നെ എനിക്കിഷ്ടമാണ്‌. 
നിന്നെയല്ലാതെ ആരെയാണ്‌ ഞാനിഷ്ടപ്പെടുക. 
എന്നൊക്കെ പറയണമെന്നുണ്ടായിരുന്നു. 
പക്ഷെ എന്റെ നാക്ക്... 
അതിന്റെ മുറിവായിൽ നിന്നും ഇപ്പോഴും രക്തം ഒഴുകുകയാണല്ലോ. 
അവൾ എന്റെ മുന്നിൽ ഒരു വാടിയ പൂവുപോലെ നിന്നു. 
അവളുടെ നീലക്കണ്ണുകൾ പിന്നേയും പിന്നേയും നിറഞ്ഞു. 
ആ കണ്ണുനീർ തുടയ്ക്കാൻ, അവളെ കെട്ടിപ്പിടിച്ച് 
മാറോട്  ചേർത്ത് ഉമ്മവെയ്ക്കാൻ എനിക്ക് കഴിഞ്ഞിരുന്നെങ്കിൽ... 
അങ്ങിനെയെങ്കിലും എന്റെ സ്നേഹം അറിയിക്കാമായിരുന്നു. 
മനസ്സ് അലമുറയിട്ട് കരഞ്ഞു. 
കണ്ണുകൾ രക്തം ചൊരിയുകയാണെന്ന് കരുതി. 
ഒടുവിൽ അതാ അവൾ തിരിച്ചുപോവുകയാണ്‌. 
എന്നെ സ്നേഹത്തിന്റെ സ്വർഗ്ഗീയതയിലേക്ക് 
കൈപിടിച്ച് നടത്താൻ വന്ന എന്റെ സുമ... 
അവളെന്നെ വിട്ടുപോവുകയാണ്‌. 
ഒരു പുഞ്ചിരിയുടെ വാടിയ പൂവുപോലും പകരം ലഭിക്കാതെ 
എന്റെ സുമ നടന്നകലുകയാണ്‌. ഈശ്വരാ... 
ഈ ശപ്തനിമിഷത്തിന്റെ വേദന അനുഭവിക്കാനും മാത്രം 
എന്ത് തെറ്റാണ്‌ ഞാൻ ചെയ്തത്? 
കരയാൻ കഴിയാതെ ഒന്നു തളരുവാൻ പോലും കഴിയാതെ ഞാൻ നിന്നു. 
അവൾ മഞ്ഞുപാളികൾപ്പുറത്തെ നീലശൂന്യതയിൽ ലയിക്കുകയാണ്‌. 
അപ്പോഴാണ്‌ എന്നെ പൊതിഞ്ഞുനിന്ന നിശ്ചലതയിൽ നിന്നും 
എനിക്ക് മോചനം ലഭിച്ചത്.

Read more...

തോൽവി

>> 2012 ഒക്‌ടോബർ 24, ബുധനാഴ്‌ച

അകമഴിഞ്ഞ സ്നേഹം കൊടുത്തപ്പോൾ
അളന്നുമുറിച്ച സ്നേഹം തിരിച്ചുതന്നു
അകലാനാണ്‌ അടുത്തതെന്ന് തിരിച്ചറിഞ്ഞപ്പോൾ
 കാലം വൈകി
ഒന്നുമില്ലായ്മയാണ്‌ എന്റെ മൂലധനം എന്നറിഞ്ഞപ്പോൾ
അകന്നുപോയത് അകലാൻ പാടില്ലാത്ത
ഒരു ബന്ധമായിരുന്നു.
അവിടേയും തോറ്റുപോയത് ഞാൻ മാത്രം...

Read more...

കാവിലെ തേവർ

>> 2011 ഒക്‌ടോബർ 22, ശനിയാഴ്‌ച

പണ്ടു ഞാൻ എന്നും കാവിൽ തേവരെ കാണാൻ പോകുമായിരുന്നു.
പക്ഷെ തേവർ വരാറില്ല.
അന്നൊരിക്കൽ തേവരെ കാണാൻ പോയപ്പോൾ ഞാൻ പറഞ്ഞു,
ഇനിയും തേവർ വന്നില്ലെങ്കിൽ ഞാൻ വരികയേ ഇല്ല എന്ന്‌.
പക്ഷെ തേവരെ അന്നും കണ്ടില്ല. 
അങ്ങനെ ഞാൻ തേവരോടു പിണങ്ങി. 
പിന്നെ ഞാൻ കാവിൽ പോകാതെയായി. 
കാവിൽ വിളക്കു വയ്ക്കാതെയായി. 
പിന്നീട് വർഷങ്ങൾ കുറേ കടന്നു പോയി. 
തേവരും തെയ്യങ്ങളും പൊയ്യാണെന്ന് ശാസ്ത്രം എന്നെ പഠിപ്പിച്ചു. 
ഇന്നു വീണ്ടും ഞാൻ തേവരുടെ കാവിൽ പോയി,
തേവരെന്നെ കാണാൻ വരില്ല എന്നറിഞ്ഞു കൊണ്ടു തന്നെ. 
കാവിലെ തണുപ്പുള്ള ഇളം കാറ്റ് എന്നെ കോരി തരിപ്പിച്ചു. 
കാവിലെ പൂക്കൾ എന്നെ നോക്കി പുഞ്ചിരിച്ചു. 
കാവിലെ പൂമ്പാറ്റകൾ എന്റെ നേരെ കണ്ണു ചിമ്മി.
കാവിലെ കിളികൾ എനിക്കായി പാട്ടു മൂളി. 
ആ ഇളം തണുപ്പിൽ, ആ പൂമ്പാറ്റകളുടേയും പൂക്കളുടേയും നടുവിൽ, 
കിളികളുടെ പാട്ടു കേട്ടു തേവരുടെ മണ്ണിൽ കിടന്ന്‌ ഞാൻ മയങ്ങി. 
ആ മയക്കത്തിൽ അന്നാദ്യമായി തേവരെന്നെ കാണാൻ വന്നു, 
എന്നെ നോക്കി ചിരിച്ചു, എന്നിട്ടു പറഞ്ഞു,  
“ ഞാൻ എന്നും നിന്റെ കൂടെയുണ്ടായിരുന്നു.
കാറ്റായി നിന്നെ തലോടിയിരുന്നു. 
കിളിയായി നിനക്കു താരാട്ടു പാടിയിരുന്നു.
പക്ഷെ നീ എന്നെ അറിഞ്ഞില്ല. 
നീ എന്നെ മറന്നിട്ടും ഞാൻ നിന്നെ മറന്നില്ല. 
നിനക്കു തരാനായി ഞാൻ എന്നും ഈ മണ്ണിൽ എന്റെ സ്നേഹം കരുതിവെച്ചിരുന്നു..!"

Read more...

ഒരന്വേഷണം

>> 2011 മാർച്ച് 20, ഞായറാഴ്‌ച

നീണ്ട ഇരുപത്തിയഞ്ച് വർഷങ്ങൾ!
കാലത്തിന്റെ കൈപ്പിടിയിൽനിന്നും ഓർമകളിലൂടെ 

മരണമില്ലാത്ത, മറക്കാനാവാത്ത ആത്മബന്ധം.
കുത്തികുറിക്കലിലൂടെ ജീവിതം കൊണ്ട് കവിത രചിച്ചവൻ. 

പ്രവാചകനല്ല, എങ്കിലും ഒരു യോഗിവര്യന്റെ മനസ്സുമായ് 
സ്വർഗം സൃഷ്ടിക്കാമെന്ന് വെറുതെ സ്വപ്നം കണ്ട് നടന്നവൻ. നളിനൻ!
നീണ്ടുമെലിഞ്ഞ ശരീരവും പതിഞ്ഞ സംസാരവുമായി 

ആരേയും പെട്ടെന്നടുപ്പിക്കുന്ന പ്രകൃതം.
കയ്യൂരിന്റെ കനലെരിഞ്ഞ മനസ്സിൽ വിപ്ളവത്തിന്റെ നിണമൊഴിഞ്ഞ മണ്ണിൽ
ഒരു സാധാരണ കുടുംബത്തിൽ പിറന്നവൻ.
മുലപ്പാലിന്റെ മധുരം നുകരാനുള്ള ഭാഗ്യമുണ്ടായില്ലെങ്കിലും 

അമ്മ എന്ന വികാരം നളിനേട്ടനിൽ രൂക്ഷമായിരുന്നു.
ചെറുപ്പത്തിലെ അമ്മ നഷ്ടപ്പെട്ടതിന്റെ ഏകാന്തത 

ഒരുപക്ഷെ പില്ക്കാലജീവിതത്തിലും അനുഭവപ്പെട്ടു.
യദൃശ്ചികമായിട്ടാണ്‌ ഞാൻ നളിനേട്ടനെ കണ്ടുമുട്ടുന്നത്.
കാഞ്ഞങ്ങാട് പട്ടണത്തിന്റെ അധികം തിരക്കില്ലാത്ത 

ഒരു ഭാഗത്തായി സ്ഥിതി ചെയ്തിരുന്ന
ഒരു പ്രസ്സിലായിരുന്നു ഞങ്ങൾ ജോലി ചെയ്തിരുന്നത്.
പരിചയം വളർന്ന് ആത്മസുഹൃത്തുക്കളാകാൻ 

അധികം ദിവസങ്ങൾ വേണ്ടിവന്നില്ല.
ജയനാദം എന്ന പത്രത്തിന്റെ വർക്കാണ്‌ ഞങ്ങൾക്കേറെയും.
x-ray പത്രവുമായി കാഞ്ഞങ്ങാടിന്റെ ഗ്രാമ്യമനസ്സിൽ 

അണിയറ രഹസ്യങ്ങളുടെ പിന്നാമ്പുറകഥകളുമായി 
രംഗത്ത് വന്ന രാഘവേട്ടനാണ്‌ പത്രാധിപർ.
പ്രിന്റരായി നളിനേട്ടനും കമ്പോസിങ്ങിൽ എന്നെ കൂടാതെ മൂന്ന് തരുണീമണികളും.
ജോലിത്തിരക്കനുഭവപ്പെടുമ്പോഴൊക്കെ രാത്രികളിൽ

ഞങ്ങൾ പ്രസ്സിൽ തന്നെ കിടന്നുറങ്ങും.
രാവേറെ ചെല്ലുമ്പോൾ ഉറക്കമില്ലാത്ത രാത്രികളിൽ ഞങ്ങൾ 

സെക്കന്റ്ഷൊ സിനിമ പതിവാക്കി.
ദിവസങ്ങളും മാസങ്ങളും ഞങ്ങളുടെ ബന്ധത്തെ കൂടുതൽ അടുപ്പിച്ചു.
ചില രാത്രികളിൽ ഞങ്ങൾ നീലേശ്വരം രാഗം സ്റ്റുഡിയോവിലായിരിക്കും കിടപ്പ്.
രാഗം വിദ്യാധരേട്ടൻ നളിനേട്ടന്റെ നാട്ടുകാരനായിരുന്നു.
കയ്യൂർ സമരകേസ്സിൽ തൂക്കുമരത്തിൽനിന്ന് 

രക്ഷപ്പെട്ട ചൂരിക്കാടൻ കൃഷ്ണൻ നായരുടെ മകൻ വിദ്യാധരൻ.
സ്റ്റുഡിയോയിലെ അന്തിയുറക്കം ചില പുതിയ സുഹൃത്ബന്ധങ്ങൾക്ക് 

വഴിതെളിക്കാൻ സഹായിച്ചു.
ചിലപ്പോൾ വിദ്യാധരേട്ടൻ വീട്ടിലേക്ക് ക്ഷണിക്കും. 

അങ്ങിനെയാണ്‌ ഞാൻ ആദ്യമായി ചൂരിക്കാടനെ കാണാനിടയായത്.
പൂച്ചക്കാടുള്ള എന്റെ വീട്ടിൽ നളീനേട്ടൻ പരിചയപ്പെടുന്നത് പോലീസുകാരനായിട്ടാണ്‌.
വേഷം കെട്ടലിന്റെ ആദ്യത്തെ അധ്യായം.
മാസങ്ങൾ കടന്നുപോയതറിഞ്ഞില്ല. 

അതിനിടയിൽ ഞങ്ങളിൽ എപ്പോഴോ പ്രണയം ജനിച്ചു.
പ്രസ്സിൽ തന്നെയുള്ള സുന്ദരിമായിരുന്നു ഞങ്ങളുടെ പ്രേമഭാജനങ്ങൾ.
തുറന്നുപറയാൻ ഞങ്ങൾക്ക് ഭയമായിരുന്നെങ്കിലും 

ഞങ്ങൾ രഹസ്യമായി അവരെ ആവോളം സ്നേഹിച്ചു.
ഓരോ നോക്കിലും ഇടയ്ക് വീണുകിട്ടിയ വാക്കിലും 

മനപ്പൂർവമേല്പ്പിക്കുന്ന സ്പർശനത്തിലും ഞങ്ങളുടെ പ്രണയം വളർന്നു.
പ്രണയച്ചൂടിൽ ദിവസങ്ങൾ കൊഴിഞ്ഞതറിഞ്ഞില്ല. 

അതിനിടയിൽ ഞാനും ഉടമയും തമ്മിൽ ഉടക്കി. ഞാൻ പ്രസ്സിൽനിന്ന് പുറത്തായി.
എങ്കിലും നളിനേട്ടനും ഞാനും രാത്രികളിൽ സന്ധിക്കുമായിരുന്നു. 

മിക്ക ദിവസങ്ങളിലും രാഗം സ്റ്റുഡിയോവിലാണ്‌ ഉറക്കം.
പെട്ടെന്നൊരു ദിവസം പ്രസിൽ വെച്ച് നിർമല എന്ന സുന്ദരി തല കറങ്ങി വീണു.
അസ്പത്രിയിലേക്ക് കൊണ്ടുപോയതും പരിചരിച്ചതും നളിനേട്ടൻ.
പോരെ പൂരം... പിന്നെ പറയണോ.. നിർമലക്ക് നളിനേട്ടനോട് അഗാധ പ്രേമം.
ദിവസങ്ങൾക്ക് നീളം പോര എന്നു തോന്നിത്തുടങ്ങിയ ദിവസങ്ങളായിരുന്നു പിന്നീട്.
പ്രേമം മൂത്തു തളിർത്തു. വീട്ടുകാരറിഞ്ഞു. നിർമല വീട്ടുതടങ്കലിൽ.
നളിനേട്ടനും പ്രസ് വിട്ടു. 

കാഞ്ഞങ്ങാട് ബസ്സ്റ്റാന്റിനടുത്തുള്ള രചന പ്രസ് നളിനേട്ടൻ വിലക്ക് വാങ്ങി.
പിന്നെ ഞങ്ങളുടെ ഊണും ഉറക്കവും പ്രസിൽ തന്നെയായി. 

നിർമലയുടെ ഒരു വിവരവുമില്ല.
എല്ലാം ഞങ്ങൾ മറക്കാൻ ശ്രമിച്ചു. 

അതിനിടയിൽ ഒരു രസകരമായ സംഭവം ഉണ്ടായി.
പ്രസിൽ ജോലി ചെയ്യാനെത്തിയ ഒരു കുട്ടിയുടെ വീട്ടിലേക്ക് ഞങ്ങളെ ക്ഷണിച്ചു.
എല്ലം നഷ്ടപ്പെട്ടുകൊണ്ടിരികുന്ന ഞങ്ങൾക്ക് ഒന്നും ചിന്തിക്കാനുണ്ടായിരുന്നില്ല.
രാവിലെ 10 മണിയോടെ തന്നെ രണ്ട് മണിക്കൂറോളം 

ബസ് യാത്ര ചെയ്ത് അവളുടെ വീട്ടിലെത്തി.
സ്നേഹമയിയായ അമ്മയും ഡിഗ്രിക്ക് പഠിക്കുന്ന അവളുടെ 

ചേച്ചിയും മാത്രമാണ്‌ ആ വീട്ടിലുള്ളത്.
ഞങ്ങളെ എങ്ങനെ സല്ക്കരിക്കണമെന്നതിലുള്ള 

വെപ്രാളത്തിൽ അവർ തലങ്ങും വിലങ്ങും ഓടിനടന്നു.
പച്ച്പ്പ് നിറഞ്ഞ പ്രശാന്തസുന്ദരമായ ഗ്രാമം. ഏറെയും കുടിയേറി വന്ന കൃസ്ത്യാനികൾ
അധ്വാനത്തിന്റെ സിംഹഭാഗവും സ്വന്തം സ്ഥലത്ത് വിയർപ്പൊഴുക്കി 

മണ്ണിനെ പൊന്നാക്കിയവർ.
അയൽവക്ക വീടുകളീലൊക്കെ കൊണ്ടുപോയി ഞങ്ങളെ പരിചയപ്പെടുത്തി.
പ്രസ് മുതലാളിയും അവളുടെ ഗുരുവും.
സ്നേഹാന്വേഷണങ്ങൾക്കൊടുവിൽ അമ്മച്ചി പറഞ്ഞു,
“നിങ്ങൾ വരുമെന്നറിഞ്ഞ് ഞങ്ങൾ സ്പെഷലായി വാറ്റിയ സാധനം ഇരിപ്പുണ്ട്.
മുന്തിരിയും പൈനാപ്പിളും മാത്രം ഇട്ടതാണ്‌. എടുക്കട്ടെ.. നിങ്ങൾ കഴിക്കുമോ?”
അതിനെന്നാ .. പോരട്ടെ അമ്മച്ചീ, നമ്മൾ ഇതെത്ര കണ്ടതാ!
ഒരു പാത്രം നിറയെ ഇറച്ചിയും. എന്തെറെച്ചിയാണെന്നൊന്നും ചോദിച്ചില്ല.
വെള്ളം ചേർത്ത് ഒരു ഗ്ളാസ് കഴിച്ചപ്പോൾ വയർ മുഴുവൻ കത്തിയെരിയുന്നതുപോലെ.
എങ്കിലും ഗമ വിടാതെ അവരുടെ മുമ്പിൽ വെച്ച് ഒരു ഗ്ളാസ് കൂടി കഷ്ടപ്പെട്ട് കുടിച്ചുതീർത്തു.
പിന്നെ പറഞ്ഞതൊക്കെ ബലമില്ലാത്ത നാവിന്റെ ഉളുപ്പില്ലാത്ത വാക്കുകളായിരുന്നു
പിന്നെ ഒന്നും ഓർമയില്ല. ഉറക്കമുണർന്നപ്പോൾ കാണുന്നത് ഷർട്ടില്ലാതെ ലുങ്കിയുമായിട്ടാണ്‌.
ഇതെങ്ങിനെ സംഭവിച്ചു? ചുറ്റും നോക്കി. പ്രസ്സല്ല, പുതിയ വീടാണ്‌.
“ ഡ്രസ് കഴുകി ഉണക്കാനിട്ടിട്ടുണ്ട്, കുളിച്ചു വരുമ്പോഴേക്കും ഇസ്തിരി ഇട്ട് തരം മക്കളെ“
നാണം കൊണ്ട് പിന്നെ ഞങ്ങൾക്ക് ഒന്നും പറയാൻ പറ്റിയില്ല.
പിന്നെയെല്ലാം ദ്രുതഗതിയിലായിരുന്നു. കുളിയും കഴിഞ്ഞ് 

എങ്ങിനെയോ പ്രാതലും കഴിച്ച് അവിടെ നിന്നിറങ്ങി.
കാഞ്ഞങ്ങാട് എത്തുന്നത് വരെ ഞങ്ങൾക്ക് മിണ്ടാട്ടമില്ലായിരുന്നു.
പിറ്റേ ദിവസം അവൾ വന്നപ്പോഴാണ്‌ 

തലേദിവസത്തിന്റെ വിശേഷം ശരിക്കും അറിഞ്ഞത്.
കുടിച്ച് കഴിഞ്ഞ് ഉച്ചയ്ക് ഊണ്‌ കഴിക്കാനിരുന്നതായിരുന്നു.
ഇരിക്കാൻ പറ്റാത്ത ഞങ്ങളെ അവർ താങ്ങിയിരുത്തി  

തീറ്റിച്ചപ്പോൾ പിന്നെ ഛർദ്ദിയുടെ ബഹളമായിരുന്നു.
ഭക്ഷണത്തിലും പാത്രത്തിലുമൊക്കെയായി മുഴുവൻ വൃത്തികേടായി.
ശവതുല്യരായ ഞങ്ങളെ അവർ ബാത്റൂമിൽ കൊണ്ടുപോയി കുളിപ്പിച്ച്,
തോർത്തി അമ്മച്ചിയുടെ ലുങ്കിയും ഉടുപ്പിച്ച് അവരുടെ കട്ടിലിൽ കിടത്തി.
ആ രാത്രി അവരും ഞങ്ങളുടെ കൂടെ താഴെ തറയിൽ പായ വിരിച്ച് കിടന്നുറങ്ങി.
സ്വന്തം കൂട്പ്പിറപ്പുകളെപ്പോലെ ഞങ്ങളെ പരിചരിച്ച 

ആ പാവങ്ങളെ ഒരു കാലത്തും മറക്കാൻ ഞങ്ങൾക്കാവില്ല.
നാണകേട് കാരണം പിന്നീടൊരിക്കലും ആ വീട്ടിൽ പോകാൻ ഞങ്ങൾക്കായില്ല.
നിർഭാഗ്യമെന്നു പറയട്ടെ പ്രസ് അനുദിനം നഷ്ടത്തിൽ ഓടാൻ തുടങ്ങി.
ബാങ്ക് ലോൺ ശരിയാക്കി തന്നത് നളിനേട്ടന്റെ ചേട്ടനും 

സെക്രട്ടറിയുമായ വിജയൻ ചേട്ടനായിരുന്നു.
പണി തീരെ കുറഞ്ഞു. പ്രസ് നടത്തികൊണ്ടുപോകാനാവാത്ത അവസ്ഥ.
എന്തു ചെയ്യും? ഞങ്ങൾ തല പുകഞ്ഞാലോചിച്ചു.

പ്രസ് വിറ്റാൽ കിട്ടുന്ന തുഛമായ പണവും ഭീമമായ ലോണും..
അന്നാദ്യമായി ഞങ്ങൾ പട്ടചാരായത്തിന്റെ രുചിയറിഞ്ഞു. 

ലഹരിയുടെ ഉന്മാദവും മനസ്സുമായി നേരം പുലർന്നതറിഞ്ഞില്ല.
വാതിൽ തുറന്ന നളിനേട്ടൻ ഞെട്ടിത്തരിച്ചു. നിർമല!
പുറത്തെ വരാന്തയുടെ ഇടുങ്ങിയ കോണിപ്പടിയുടെ ചുവട്ടിൽ കുനിഞ്ഞുകൂടിയിരിക്കുന്നു.
രാത്രിയിലെപ്പോഴോ എങ്ങിനെയോ എത്തി.
രാത്രിയിൽ ഏറെ നേരം മുട്ടിവിളിച്ചെന്നും ഒടുവിൽ ദേഷ്യവും സങ്കടവും പേടിയും സഹിക്കവയ്യാതായപ്പോൾ തളർന്നിരിക്കയണവൾ.
ചാരായത്തിന്റെ ലഹരിയിൽ ഞങ്ങളുണ്ടോ ഇതറിയുനു!
ആരും കാണാതിരിക്കാനായി ഉള്ളിൽ കയറ്റിയിരുത്തി.
ഞങ്ങളുടെ ഉപദേശങ്ങൾക്കും സാന്ത്വനങ്ങൾക്കൊന്നിനും അവൾ വഴങ്ങുന്നില്ല.
ഇനി എന്തു ചെയ്യും? 

അങ്ങിനെയാണ്‌ വെള്ളിക്കോത്ത് ചാലിയ തെരുവിൽ 
ഒരു വീട് വാടകയ്ക് എടുക്കുന്നത്.
വിഷം വാങ്ങിക്കാൻപോലും പൈസയില്ല. 

അവളുടെ കാതിൽ ആകെയുണ്ടായിരുന്ന അരപ്പവൻ ഞങ്ങൾ ഊരിവാങ്ങി വിറ്റു.
ഒരു മുക്കുപണ്ടത്തിന്റെ താലിമാലയുമായി ഞങ്ങൾ ഇരുട്ടുന്നതിനു മുമ്പെ തിരിച്ചെത്തി.
കഴുത്തിലണിയാൻ അവളുടെ തന്നെ കയ്യിൽ കൊടുത്തു.
നളിനന്റെ ഭാര്യ നിർമല, നിർമലയുടെ ആങ്ങള ഞാനും. 

വേഷം കെട്ടലിന്റെ രണ്ടാം അധ്യായം.
അയല്ക്കാർ എല്ലാവരും എല്ലാ ദിവസവും 

ഈ മാതൃകാ കുടുംബത്തെ കാണാൻ എത്തുമായിരുന്നു.
തീരെ പണിയില്ലാതെയായപ്പോൾ പ്രസ് തുറക്കാതായി. 

ഒടുവിൽ അതു വില്ക്കാൻ തീരുമാനിച്ചു.
ഏതോ ജാതിയിലുള്ള ഒരു പെണ്ണുമായി നളിനൻ കഴിയുന്നതിൽ 

വീട്ടുകാർ പ്രത്യേകിച്ച് ചേട്ടനും എതിർത്തു.
പ്രസ് വിറ്റു എന്നറിഞ്ഞപ്പോൾ അവരുടെ സ്വഭാവവും മാറി. 

ലോൺ തിരിച്ചടക്കാനായി സമ്മർദ്ദമേറി.
ദിവസങ്ങൾ ആഴ്ചകളായി മാറുമ്പോൾ പട്ടിണി ദിവസങ്ങളുടെ മൂർച്ചയും കൂടികൂടി വന്നു.
അന്നൊരു ഞായറാഴ്ചയായിരുന്നു. 

പതിവുണരലിൽ അല്പ്പം നേരം വൈകി കൺതുറന്നപ്പോൾ നളിനേട്ടനെ കാണാനില്ല.
എല്ലാ ദിവസവും ഞാനാണ്‌ ആദ്യം എഴുന്നേല്ക്കുക, 

ഇന്നെന്താണ്‌ പതിവില്ലാതെ...
ഞാൻ പതുക്കെ എഴുനേറ്റ് നോക്കി . കാണുന്നില്ല.
നിർമല കിടന്ന മുറിയിൽ മുട്ടിവിളിച്ചപ്പോൾ വാതിൽ അടച്ചിട്ടില്ല. 

തുറന്നപ്പോൾ അവളും ഇല്ല.
അതെ എന്റെ ആത്മാർത്ഥ സുഹൃത്ത് നിർമലേയും കൂട്ടി , 

ഒരു വാക്കുപോലും പറയാതെ എങ്ങോട്ടോ പോയി.
നേരം വെളുക്കുന്നതിനുമുമ്പെ ഞാനും സ്ഥലം കാലിയാക്കി.
ഇന്നുവരെ നളിനേട്ടനെ കുറിച്ച് ഒരു വിവരവും ഞാനറിയുന്നില്ല.
ഇതിനിടയിൽ തേടാത്ത നാടുകളില്ല, തിരയാത്ത വഴികളുമില്ല,
ഒരിക്കലെങ്കിലും എന്റെ സുഹൃത്തിനെ കാണാൻ കഴിയുമെങ്കിൽ..
ജീവനോടെ എവിടെയെങ്കിലും ഉണ്ടോ എന്നറിയാൻ എന്റെ അന്വേഷണം നീളുന്നു.
ഇഹത്തിലും പരത്തിലും എനിക്ക് മറക്കാനാവാത്ത 

ഒരാത്മബന്ധം ഈ മനുഷ്യനോടുണ്ട്.
കടപ്പാടില്ലെങ്കിലും പറഞ്ഞറിയിക്കാനാവാത്ത ഒരു സുഹൃത്ബന്ധം.
ഇതുവരെയുള്ള യാത്രയിൽ ഞാൻ തിരയുകയാണ്‌ ആ നല്ല സുഹൃത്തിനെ..
നന്മ മാത്രം മനസ്സിൽ സൂക്ഷിച്ച ആ നല്ല മനുഷ്യനെ.
ഗുജറാത്തിൽ പോയപ്പോൾ സൂററ്റ്, ഭറൂച്ച്, വഡോദര, അഹമ്മദാബാദ്...
വയനാട്ടിലുണ്ടെന്നറിഞ്ഞ് ഒരിക്കൽ തിരുനെല്ലി യാത്രയിൽ 

അന്വേഷണം അവിടേയും തുടർന്നു.
ഇനി എന്റെ പ്രതീക്ഷ ഈ “ബൂലോകത്തിലെ ബ്ളോഗികൾക്കിടയിൽ”
അപരനാമത്തിൽ എവിടെയെങ്കിലും ഈ ദുനിയാവിൽ ഉണ്ടാവുമെങ്കിൽ....
പ്രിയപെട്ട സുഹൃത്തെ, 

ശല്യപ്പെടുത്താനല്ല സങ്കടം പറയാനുമല്ല, ഒന്നു കാണാൻ വേണ്ടി മാത്രം.
ഒരു വാക്കുരിയാടാൻ.... പ്ളീസ്....   

Read more...

About This Blog

Lorem Ipsum

chintha.com

  © Blogger templates Sunset by Ourblogtemplates.com 2008

Back to TOP